ചെന്നൈ: വിവാഹിതയായ 25 കാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ ടിവികെ നേതാവിനെ ജനക്കൂട്ടം തല്ലിച്ചതച്ചു. തമിഴ്നാട്ടിലെ കരൂർ കുളിത്തലൈയിൽ നടന്ന സംഭവത്തിൽ തമിഴക വെട്രി കഴകം (ടിവികെ) യൂണിയൻ സെക്രട്ടറി രമേശിനെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ ലൈംഗികമായി ഉപദ്രവിക്കുകയും തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിലാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.
യുവതി ജോലി ചെയ്യുന്ന മെഡിക്കൽ ഷോപ്പിന് മുന്നിൽ സ്ഥിരമായി എത്തുന്ന രമേശ് ലൈംഗികച്ചുവയോടെ സംസാരിക്കുകയും വീട്ടിലേക്ക് പിന്തുടരുകയും ചെയ്തിരുന്നു. ഇയാളുടെ ശല്യം സഹിക്കവയ്യാതെ കഴിഞ്ഞ മൂന്നു മാസമായി യുവതി ഭർത്താവിനൊപ്പമാണ് ജോലിക്ക് വന്നിരുന്നത്. എന്നാൽ സംഭവദിവസം ഭർത്താവിന് എത്താൻ സാധിക്കാതിരുന്നതോടെ യുവതി സഹോദരിയോടൊപ്പം വീട്ടിലേക്ക് നടന്ന് വരുന്നതിനിടെ രമേഷ് വഴിയിൽ തടഞ്ഞ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്നാണ് പോലീസ് പറയുന്നത്. യുവതി ഉടൻ ബന്ധുക്കളെ വിവരമറിയിച്ചതോടെ നാട്ടുകാർ സ്ഥലത്തെത്തി. തുടർന്ന് സംഘർഷാവസ്ഥ സൃഷ്ടിക്കപ്പെടുകയും നാട്ടുകാർ രമേഷിനെ മർദിക്കുകയും ചെയ്തു. പിന്നീട് സ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു.
സംഭവത്തിന് ശേഷം യുവതി കുളിത്തലൈ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ, പോലീസ് ഇയാളെ സംരക്ഷിക്കുന്നതിനായി നടപടികൾ വൈകിപ്പിക്കുകയാണെന്നാരോപിച്ച് യുവതിയുടെ കുടുംബം രംഗത്തെത്തി. അതേസമയം അന്വേഷണം നടക്കുന്നുണ്ടെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. ജനക്കൂട്ടത്തിന്റെ മർദനത്തിൽ പരുക്കേറ്റ രമേഷ് ഇപ്പോൾ കുളിത്തലൈ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇതിനിടെ, വിഷയത്തിൽ ഡിഎംകെ എംപി കനിമൊഴി പോലീസ് നടപടി വൈകുന്നതിനെതിരെ പ്രതികരിച്ചു. ടിവികെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ് വിഷയത്തിൽ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

















































