വിനീത ജോൺ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ കോൺഗ്രസിനുള്ളിലുണ്ടായ പൊട്ടിത്തെറികൾക്ക് അന്ത്യമാകുന്നു. വി ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയാകും. ചൊവ്വാഴ്ച അല്ലെങ്കിൽ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് പുതിയ മന്ത്രിസഭ അധികാരമേൽക്കുമെന്ന് കോൺഗ്രസിനുള്ളിലെ വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് റിപ്പോർട്ട്.
മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ട് ഒറ്റക്കാലിൽ നിന്ന കെസി വേണുഗോപാലിനെതിരെ കേരളത്തിലെ ഭൂരിപക്ഷം കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തിയതോടെ പ്രശ്നത്തിൽ പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി ഇടപെടുകയായിരുന്നു. കെസി വേണുഗോപാലിന് 47 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെടുമ്പോഴും എംഎൽഎമാരുടെ പിന്തുണയ്ക്കപ്പുറം ജനപക്ഷ തീരുമാനത്തിനൊപ്പം നിൽക്കാൻ സോണിയ ഗാന്ധി നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇതോടെ കെ സി വേണുഗോപാലിയേലും രമേശ് ചെന്നിത്തലയേയും വെട്ടി വി ഡി സതീശന് നറുക്കുവീഴുകയായിരുന്നു.
അതേസമയം രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും കെസി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്ത് അവരോധിക്കാനായിരുന്നു താത്പര്യമെന്നും കോൺഗ്രസുമായി അടുപ്പമുള്ള വൃത്തങ്ങൾ പറയുന്നു. മാത്രമല്ല മുഖ്യമന്ത്രിയായി വിഡി സതീശൻ തന്നെയെത്തണമെന്ന് ആവശ്യപ്പെട്ട് ഒരു ലക്ഷത്തിലധികം കമെന്റുകളാണ് രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ കേരളത്തിൽനിന്നെത്തിയത്. അതിൽ സിനിമ- സാംസ്കാരിക രംഗത്തെ പ്രമുഖരുമുൾപ്പെടുന്നു.
തെരഞ്ഞടുപ്പ് ഫലം പുറത്തുവന്നതു മുതൽ കോൺഗ്രസിനെ വെട്ടിലാക്കുന്ന വിധമായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള കടിപിടി. തനിക്ക് എംഎൽഎമാരുടെ പിന്തുണയുണ്ടെന്നും എംപി സ്ഥാനം രാജി വച്ച് ഇരിക്കൂർ അല്ലെങ്കിൽ ആലപ്പുഴയിൽ മത്സരിക്കുമെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കിയതോടെ സമൂഹമാധ്യമങ്ങളിൽ കെസിക്കെതിരെ വൻ സൈബർ ആക്രമണങ്ങളാണുണ്ടായത്. കെസി നിന്നാൽ തോൽപിച്ച് കയ്യിൽ കൊടുക്കുമെന്ന് കോൺഗ്രസ് പ്രവർത്തകർ തന്നെ വ്യക്തമാക്കിയിരുന്നു. മാത്രമല്ല കെസിക്കായി വഴിമാറിക്കൊടുക്കുന്ന എംഎൽഎമാരുടെ രാഷ്ട്രീയ ഭാവിക്കുതന്നെ വിരാമമിടുമെന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ വന്ന കമെന്റുകൾ. ഗ്യാലറിയിലിരുന്ന് കളി കണ്ടവനല്ല, കളത്തിലിറങ്ങി കളിച്ചവനാണ് കപ്പിനെന്ന അഭിപ്രായമായിരുന്നു ഭൂരിഭാഗം കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കും.
ഇതോടെ ജനപക്ഷത്തിനൊപ്പം നിൽക്കാൻ സോണിയ തീരുമാനമെടുക്കുകയായിരുന്നു. അല്ലെങ്കിൽ അഞ്ചു വർഷങ്ങൾക്കുശേഷം കോൺഗ്രസിന് ഉയർത്തെഴുന്നേൽപ്പ് അപ്രാപ്യമാക്കുംവിധം പൊതുജനം പ്രതികരിക്കുമെന്ന ഭയവും ഈ തീരുമാനത്തിനു പിന്നിലുണ്ടെന്ന് ഉറപ്പ്.


















































