തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് വേണ്ടി സർക്കാർ ചെലവിട്ടത് 3764.54 കോടി രൂപയെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. നിയമസഭയിൽ പ്രതിപക്ഷ എംഎൽഎമാരുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഒന്നാം ഘട്ട ചെലവ് തുക വിശദീകരിക്കുന്നത്. സർക്കാർ 5,370 കോടി രൂപ ചെലവാക്കിയെന്ന് പ്രതിപക്ഷം അവകാശപ്പെടുമ്പോഴാണ് മുഖ്യമന്ത്രിയുടെ മറുപടി. ഒന്നാം ഘട്ടത്തിൽ കേന്ദ്ര സർക്കാർ 817.80 കോടി രൂപയും അദാനി ഗ്രൂപ്പ് 2454 കോടിയും ചെലവ് ചെയ്തതായി മുഖ്യമന്ത്രി വി ഡി സതീശൻ വിശദീകരിച്ചു.
അതേസമയം അദാനി ഗ്രൂപ്പിന്റെ ഓഹരി കൈമാറ്റം ഉൾപ്പെടെ ചൂണ്ടിക്കാട്ടി പ്രതിപക്ഷം രൂക്ഷ വിമർശനം ഉന്നയിക്കുന്നതിനിടെയാണ് സർക്കാർ ചെലവിട്ട തുക മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സംസ്ഥാന സർക്കാരും കേന്ദ്രവും ചേർന്ന് 5,370 കോടി ചെലവിട്ടെന്നായിരുന്നു പ്രതിപക്ഷം പറയുന്നത്. ഇതിനിടയിലാണ് കണക്കുകളിലുള്ള അന്തരം മുഖ്യമന്ത്രി പുറത്തുവിട്ടിരിക്കുന്നത്.
ഇതിനിടെ സർക്കാർ അറിയാതെയുള്ള വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റത്തിൽ നിലപാട് കടുപ്പിക്കുകയാണ് പ്രതിപക്ഷം. മുഖ്യമന്ത്രിയും അദാനിയും എംഎസ്സി കമ്പനിയുമായി നടന്നത് വലിയ ഡീലെന്ന് സിപിഐഎം ആരോപിക്കുന്നു. മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിൽ പ്രചാരണവും പ്രക്ഷോഭവും ശക്തിപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

















































