തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനം ഉറപ്പിച്ച ശേഷവും വാഹന മോഡിഫിക്കേഷന്‍ നടത്താന്‍ അനുവദിക്കുമെന്ന വാഗ്ദാനം പാലിക്കുമെന്ന് പറയുകയാണ് വി.ഡി. സതീശൻ. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി മന്ത്രിമാരെ പ്രഖ്യാപിക്കാൻ കഴിഞ്ഞദിവസം നടത്തിയ വാർത്താസമ്മേളനത്തിനിടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഒട്ടേറെ രാഷ്ട്രീയചോദ്യങ്ങൾക്കിടെ അപ്രതീക്ഷിതമായാണ് മോഡിഫിക്കേഷനെ കുറിച്ച് ചോദ്യമുയർന്നത്. കുസൃതിച്ചിരിയോടെയായിരുന്നു വി.ഡി. സതീശന്റെ മറുപടി. പറഞ്ഞിട്ടുണ്ടെങ്കിൽ അത് നടക്കുമെന്നും പറഞ്ഞതൊക്കെ നടത്താനാണ് തങ്ങളെല്ലാവരും വന്നിരിക്കുന്നതെന്നുമാണ് സതീശൻ പറഞ്ഞത്.
‘ജനാഭിലാഷങ്ങളെ, ചെറുപ്പക്കാരുടെ ആഗ്രഹങ്ങളെ എല്ലാം യാഥാർഥ്യമാക്കാനാണ് ഞങ്ങൾ വന്നിരിക്കുന്നത്. അല്ലാതെ വെറുതേ വോട്ട് കിട്ടാൻ വേണ്ടി പറഞ്ഞതാണോ?’ -സതീശൻ പറഞ്ഞു. പിള്ളേര് മോഡിഫൈ ചെയ്യട്ടെ… നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച വി.ഡി. സതീശന്റെ റീലിന് നൽകിയ ക്യാപ്ഷൻ ഇതായിരുന്നു. അപകടകരമല്ലാത്ത മോഡിഫിക്കേഷനുകൾ അനുവദിക്കും എന്നത് യുഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു. ഇക്കാര്യമാണ് വി.ഡി. സതീശൻ റീലിൽ പറഞ്ഞത്.
‘പ്രകടനപത്രികയിൽ ഞങ്ങൾ അത് പറഞ്ഞിട്ടുണ്ട്. അപകടകരമല്ലാത്ത രീതിയിൽ വണ്ടിയിൽ നടത്തുന്ന മോഡിഫിക്കേഷനുകൾ തെറ്റല്ല. അപകടകരമായ രീതിയിൽ വെക്കുമ്പോൾ മാത്രമാണ് അത് തെറ്റാകുന്നത്. അത് സമ്മതിക്കില്ല. അല്ലാതെയുള്ള മോഡിഫിക്കേഷൻസ് നടത്തട്ടെ. ചെറുപ്പക്കാർക്കൊക്കെ അത് വലിയ ആഗ്രഹമല്ലേ. അവരത് ഭംഗിയായി കൊണ്ടുനടക്കുന്നതല്ലേ. അത് കൊണ്ടുനടക്കട്ടെ, അതിലെന്താ തെറ്റ്?’ -ഇതാണ് വി.ഡി. സതീശൻ അന്ന് റീലിൽ പറഞ്ഞത്.

















































