ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലെ കപ്പൽഗതാഗതം തടസ്സപ്പെടുത്തിയതിന് പിന്നാലെ, യെമനിലെ ഹൂതി സഖ്യകക്ഷികളെ ഉപയോഗിച്ച് ചെങ്കടലിലേക്കുള്ള പ്രധാന കവാടമായ ബാബ് അൽ-മന്ദബ് കടലിടുക്ക് ലക്ഷ്യമിടാൻ ഇറാൻ നീക്കം നടത്തുന്നതായി റിപ്പോർട്ടുകൾ. ഇറാനെതിരെ യുഎസ് ആക്രമണം ശക്തമായ പശ്ചാത്തലത്തിലാണ് പുതിയ സമ്മർദ്ദ നീക്കമെന്ന വിലയിരുത്തൽ.
ചെങ്കടലിലെ പ്രധാന എണ്ണക്കടത്ത് പാതയായ ബാബ് അൽ-മന്ദബ് കടലിടുക്ക് തടയാൻ ഹൂതികളോട് ഇറാൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ചെങ്കടലിനെയും ഏദൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ഈ ഇടുങ്ങിയ ജലപാത ആഗോള എണ്ണ-വാതക വിതരണത്തിൽ നിർണായക സ്ഥാനമാണ് വഹിക്കുന്നത്.
സൗദി അറേബ്യ യെമനിലെ ആക്രമണം തുടരുകയാണെങ്കിൽ ബാബ് അൽ-മന്ദബ് കടലിടുക്ക് അടച്ചിടുമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകിയതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇറാന്റെ അഭ്യർത്ഥനയെ തുടർന്ന് ഹൂതികൾ ബാബ് അൽ-മന്ദബ് കടലിടുക്കിന് സമീപം മിസൈലുകളും ഡ്രോണുകളും വിന്യസിച്ചതായും സൂചനകളുണ്ട്. ഈ പാതയിലെ കപ്പൽഗതാഗതം തടസ്സപ്പെടുത്താൻ അത്യാധുനിക ആയുധങ്ങൾ ആവശ്യമില്ലെന്നും താരതമ്യേന ലളിതമായ ആയുധങ്ങൾ ഉപയോഗിച്ചും അത് സാധ്യമാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
ലോകത്തെ ഊർജ്ജ വിതരണത്തിന്റെ ഏകദേശം ഏഴ് ശതമാനവും ചെങ്കടൽ വഴിയാണ് നടക്കുന്നത്. സൗദി അറേബ്യയുടെ ഊർജ്ജ കയറ്റുമതിയുടെ 70 ശതമാനവും നിലവിൽ ചെങ്കടലിലെ യാൻബു തുറമുഖം വഴിയാണ് നടക്കുന്നത്. അതിനാൽ ബാബ് അൽ-മന്ദബ് കടലിടുക്കിൽ ഹൂതികൾ ഇടപെടുകയാണെങ്കിൽ ആഗോള ഊർജ്ജ വിതരണത്തെയും എണ്ണവിലയെയും ഗണ്യമായി ബാധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
















































