ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ഫൈനലിലെ തോൽവിക്കു പിന്നാലെ മൈതാനത്ത് മാന്യത കൈവിട്ട് അർജന്റീന. കളി കൈവിടുമെന്ന് മനസിലായതോടെ പല തവണ സ്പാനിഷ് നിരയെ കയ്യൂക്കിലൂടെ തകർക്കാനുള്ള ശ്രമമാണ് ആർജന്റീന കളത്തിൽ പുറത്തെടുത്തത്. ആദ്യം കളിക്കിടെ എൻസോ ഫെർണാണ്ടസാണ് റെഡ് കാർഡ് കണ്ട് പുറത്തുപോയത്. പിന്നാലെ ഫൈനൽ വിസിലിനു ശേഷം സ്പാനിഷ് താരങ്ങളായ എറിക് ഗാർസ്യ, ഗാവി എന്നിവരെ അർജന്റീന താരം ലിയാൻഡ്രോ പരേഡെസ് മർദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
ഫൈനൽ വിസിലിനു പിന്നാലെ വിജയം ആഘോഷിക്കാൻ മൈതാനത്തേക്ക് ഓടിയ സ്പാനിഷ് താരങ്ങൾക്കിടയിൽ റോഡ്രിയെ, അർജന്റീന താരം നഹ്വെൽ മൊളീന അടിച്ചതിനും മൈതാനം സാക്ഷിയായി. റോഡ്രി ഇത് ചോദ്യം ചെയ്തു. ഇതുകണ്ട എറിക് ഗാർസ്യ, മൊളീനയെ പിടിച്ചുമാറ്റാനെത്തി. പിന്നാലെ പരേഡെസ് എത്തി ഗാർസ്യയെ മർദിക്കുകയായിരുന്നു. ഇത് തടയാനെത്തിയ ഗാവിയേയും പരേഡെസ് കായികപരമായി തന്നെ നേരിട്ടു. പിന്നീട് ഇരു ടീമിലെയും താരങ്ങളും അർജന്റീന കോച്ച് ലയണൽ സ്‌കലോണിയും ചേർന്നാണ് താരങ്ങളെ പിടിച്ചു മാറ്റിയത്. പിന്നാലെ പരേഡെസിന് റെഡ് കാർഡ് ലഭിക്കുകയും ചെയ്തു.
അതേസമയം ഫൈനലിൽ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് സ്‌പെയിൻ തങ്ങളുടെ രണ്ടാം ലോകകപ്പ് കിരീടം സ്വന്തമാക്കി. 106-ാം മിനിറ്റിൽ ഫെറാൻ ടോറസാണ് ടീമിന്റെ വിജയ ഗോൾ നേടിയത്. 2010-ന് ശേഷമുള്ള ടീമിന്റെ കിരീട നേട്ടമാണ് സ്പെയിനിന്റേത്.
Argentina players showing zero class.
Disgusting. pic.twitter.com/ITbCyX8Kug
— TC (@totalcristiano) July 19, 2026

















































