തിരുവനന്തപുരം: മിഷൻ സമുദ്ര പദ്ധതിയുടെ ഭാഗമായി ടാറ്റ ഗ്രൂപ്പിന്റെ 10,000 കോടി രൂപയുടെ നിക്ഷേപം സംബന്ധിച്ച് ഉയർന്ന വിവാദത്തിൽ വിശദീകരണവുമായി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പരാമർശിച്ച 10,000 കോടി രൂപ എന്നത് ടാറ്റയുടെ ഏക നിക്ഷേപ പദ്ധതിയെ സൂചിപ്പിച്ചതല്ലെന്നും, മിഷൻ സമുദ്രയുടെ ഭാഗമായി വിവിധ നിക്ഷേപകരിൽ നിന്നായി സംസ്ഥാനത്തേക്ക് ആകർഷിക്കാൻ ലക്ഷ്യമിടുന്ന ആകെ നിക്ഷേപ സാധ്യതയെയാണെന്നും സർക്കാർ വ്യക്തമാക്കി.
സർക്കാർ പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ, കേരളത്തെ രാജ്യത്തെ പ്രധാന കപ്പൽനിർമാണ-സമുദ്ര വ്യവസായ കേന്ദ്രമാക്കി വികസിപ്പിക്കാനുള്ള സർക്കാരിന്റെ ദീർഘകാല കാഴ്ചപ്പാടിന്റെ ഭാഗമായാണ് മുഖ്യമന്ത്രി ഈ പരാമർശം നടത്തിയതെന്ന് പറയുന്നു. വിവിധ പദ്ധതികളിലൂടെയും വിവിധ നിക്ഷേപകരിലൂടെയും വരും വർഷങ്ങളിൽ ഏകദേശം 10,000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനാണ് ലക്ഷ്യമിടുന്നതെന്നും, ടാറ്റയുമായി ഇത്രയും തുകയുടെ ഏക നിക്ഷേപ കരാർ അന്തിമമായെന്ന അർഥത്തിലല്ല മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നും സർക്കാർ വിശദീകരിച്ചു.
ഈ വിഷയത്തിലാണ് ടാറ്റ ഗ്രൂപ്പ് നേരത്തെ പ്രതികരിച്ച് കേരളത്തിലോ രാജ്യത്തെ മറ്റേതെങ്കിലും സംസ്ഥാനത്തോ പുതിയ കപ്പൽ നിർമാണശാല സ്ഥാപിക്കുന്നതിനായി നിലവിൽ നിക്ഷേപ പദ്ധതി പരിഗണിക്കുന്നില്ലെന്ന് വ്യക്തമാക്കിയത്. 10,000 കോടി രൂപയുടെ നിക്ഷേപത്തിന് സന്നദ്ധത അറിയിച്ചിട്ടില്ലെന്നും ടാറ്റ ഗ്രൂപ്പ് വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയൻ മിഷൻ സമുദ്ര പദ്ധതിയുടെ ഭാഗമായി ടാറ്റ ഗ്രൂപ്പ് 10,000 കോടി രൂപ നിക്ഷേപിക്കാൻ സന്നദ്ധത അറിയിച്ചതായി അഭിമുഖത്തിൽ പറഞ്ഞതിന് പിന്നാലെയായിരുന്നു ടാറ്റയുടെ വിശദീകരണം. ടാറ്റ ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.
ടാറ്റയുടെ പ്രതികരണത്തിന് പിന്നാലെ ഉയർന്ന വിവാദത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പരാമർശത്തിന്റെ ഉദ്ദേശ്യം വ്യക്തമാക്കിക്കൊണ്ട് സംസ്ഥാന സർക്കാർ വിശദീകരണക്കുറിപ്പ് പുറത്തിറക്കിയത്.

















































