മുംബൈ: പോൺ വീഡിയോകൾ കാണുന്നതും ആഗോളതാപനവും തമ്മിൽ ബന്ധമുണ്ടെന്ന അഭിപ്രായവുമായി ടെലിവിഷൻ താരം അഭിനവ് ശുക്ല. പോൺ ഉള്ളടക്കങ്ങൾ നിർമിക്കുന്നതിനും ലോകമെമ്പാടും ഡിജിറ്റലായി വിതരണം ചെയ്യുന്നതിനും വലിയ തോതിൽ ഊർജം ആവശ്യമായി വരുന്നതാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
നടിമാരായ റുബീന ദിലൈക്, ഹിനാ ഖാൻ, ഇവരുടെ പങ്കാളികളായ അഭിനവ് ശുക്ല, റോക്കി ജയ്‌സ്വാൾ എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ‘ദ 4 പി.ഒ.വി.’ പോഡ്കാസ്റ്റിലാണ് അഭിനവ് ഇക്കാര്യം പറഞ്ഞത്.
ആഗോളതാപനവും പുരുഷാധിപത്യവും തമ്മിൽ ബന്ധമുണ്ടെന്ന നടി ദിയ മിർസയുടെ മുൻകാല പരാമർശത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് അഭിനവ് തന്റെ അഭിപ്രായം പങ്കുവെച്ചത്.
ആഗോളതാപനത്തിന് കാരണമാകുന്ന ഘടകങ്ങളിലൊന്നാണ് പോൺ ഉള്ളടക്കങ്ങളുടെ വ്യാപക ഉപയോഗമെന്ന് അഭിനവ് പറഞ്ഞു. അത്തരത്തിലുള്ള ഉള്ളടക്കങ്ങൾ നിർമിക്കാനും ഡാറ്റാ സെന്ററുകളിലൂടെ ലോകമെമ്പാടുമുള്ള ഉപയോക്താക്കളിലേക്ക് എത്തിക്കാനും വലിയ അളവിൽ വൈദ്യുതിയും ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളും ആവശ്യമാണ്. ഇതിലൂടെ കാർബൺ ബഹിർഗമനവും വർധിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം.
അഭിനവിന്റെ പരാമർശം കേട്ട് ഭാര്യയും നടിയുമായ റുബീന ദിലൈക് അത്ഭുതം പ്രകടിപ്പിച്ചപ്പോൾ, ഹിനാ ഖാനും റോക്കി ജയ്‌സ്വാളും കൗതുകത്തോടെയാണ് പ്രതികരിച്ചത്.
പോൺ ഉള്ളടക്കങ്ങൾ കാണുന്നത് അപകടകരമാണെന്നും അത് യാഥാർഥ്യവിരുദ്ധമായ പ്രതീക്ഷകൾ സൃഷ്ടിക്കുമെന്നും അഭിനവ് പറഞ്ഞു. കൂടാതെ, ഇത് പുരുഷന്മാരുടെ ലക്ഷ്യബോധത്തെയും ഉൽപാദനക്ഷമതയെയും പ്രതികൂലമായി ബാധിക്കുകയും സമയം പാഴാക്കുകയും ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
താൻ എപ്പോഴെങ്കിലും പോൺ കണ്ടിട്ടുണ്ടോയെന്ന ഹിനാ ഖാന്റെ ചോദ്യത്തിന്, മുൻപ് അത്തരം ഉള്ളടക്കങ്ങൾ കണ്ടിട്ടുണ്ടെന്ന് അഭിനവ് സമ്മതിച്ചു. പോഡ്കാസ്റ്റിലെ ഈ ഭാഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ, അദ്ദേഹത്തിന്റെ പരാമർശത്തിനെതിരെ അനുകൂലവും പ്രതികൂലവുമായി നിരവധി പ്രതികരണങ്ങളാണ് ഉയരുന്നത്.

















































