കൊച്ചി: നടി ലക്ഷ്മി പ്രിയക്കെതിരായ അൻസിബയുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ കഴിയില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ. നിലവിലെ പരാതി ഒരു അപകീർത്തി കേസ് മാത്രമായി മാത്രമേ പരിഗണിക്കാൻ സാധിക്കൂ എന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കേസിൽ വിധി പറയുന്നത് ഈ മാസം 27-ലേക്ക് മാറ്റി. എറണാംകുളം മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.
അതേസമയം ആഭ്യന്തരമന്ത്രിയുടെ നിലപാടിന് വിരുദ്ധമാണ് പ്രോസിക്യൂഷൻ നിലപാട്. അൻസിബയുടെ പരാതിയിൽ ലക്ഷ്മി പ്രിയക്കെതിരെ എഫ്ഐആർ ഇട്ടിരുന്നു എന്നാണ് ആഭ്യന്തരമന്ത്രി മുൻപ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ ലക്ഷ്മി പ്രിയയ്ക്കെതിരെ എഫ്ഐആർ എടുക്കാൻ തക്കവിധത്തിലുള്ള കുറ്റങ്ങളൊന്നും നിലനിൽക്കില്ലെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരിക്കുന്നത്. മാനനഷ്ടം മാത്രമാണ് ഈ വിഷയത്തിൽ ഉള്ളതെന്നും അതിനാൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ സാധിക്കില്ലെന്നും മജിസ്ട്രേറ്റ് കോടതിയിൽ പ്രോസിക്യൂഷൻ റിപ്പോർട്ട് നൽകി.
മുൻപ് പാലാരിവട്ടം പോലീസിൽ അൻസിബ നൽകിയ പരാതി തള്ളിയിരുന്നു. തുടർന്നാണ് അൻസിബ സിറ്റി പോലീസ് കമ്മീഷണർക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയത്. പിന്നീട് പരാതി പരിഗണിച്ച് എഫ്ഐആർ എടുത്ത് അന്വേഷിക്കാൻ നിർദേശിച്ചുവെന്നാണ് വാർത്തകൾ വന്നിരുന്നത്. ലക്ഷ്മി പ്രിയയ്ക്ക് പുറമെ കാൻ മീഡിയ എന്ന ചാനലിനും ശ്വേത മേനോനുമെതിരെയായിരുന്നു അൻസിബ പരാതി നൽകിയിരുന്നത്. എന്നാൽ ആഭ്യന്തരമന്ത്രിയെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചതാണെന്ന് അൻസിബ ഫേസ്ബുക്കിൽ കുറിക്കുകയും ചെയ്തിരുന്നു.

















































