ന്യൂഡൽഹി: സിജെപിയുടെ നേതൃത്വത്തിൽ നടത്തിയ പാർലമെൻറ് മാർച്ചിൽ വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്ന് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള പോലീസ് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് കെജ്രിവാൾ ശക്തമായ വിമർശനം ഉന്നയിച്ചത്.
“മോദീജി, ഈ രാജ്യം നിങ്ങളുടെ തന്തയുടേതല്ല; 140 കോടി ജനങ്ങളുടേതാണ്. ഭീഷണിപ്പെടുത്തൽ നിർത്തുക. അല്ലെങ്കിൽ രാജ്യത്തെ ജനങ്ങൾ ചരിത്രം മറക്കാത്ത വിധം പാഠം പഠിപ്പിക്കും,” എന്ന് എന്നായിരുന്നു കെജ്രിവാളിന്റെ വാക്കുകൾ. ജനാധിപത്യ രാജ്യത്തിൽ ജനങ്ങളുടെ അവകാശങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പാണ് ഇതെന്നും അദ്ദേഹം പറഞ്ഞു
പ്രതിഷേധത്തിനിടെ വിദ്യാർത്ഥികളും യുവാക്കളും നേരിട്ട പോലീസ് നടപടികളെക്കുറിച്ചും കെജ്രിവാൾ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു. “ഇന്നലെ നടന്നത് ചരിത്രത്തിൽ കാണാത്ത രീതിയിലുള്ള ക്രൂരതയാണ്. ബ്രിട്ടീഷ് ഭരണകാലത്തുപോലും സ്വാതന്ത്ര്യസമര സേനാനികൾക്കെതിരെ ഇത്രയും ക്രൂരമായ ലാത്തിച്ചാർജുകൾ നടന്നിട്ടില്ല,” എന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചില വീഡിയോകൾ ചൂണ്ടിക്കാട്ടി, വഴിയിലൂടെ നടന്നുപോകുന്ന കുട്ടികളെയും യുവാക്കളെയും പോലീസ് അനിയന്ത്രിതമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ കണ്ടതായി അദ്ദേഹം ആരോപിച്ചു. അവർ ആരെയും ആക്രമിച്ചിരുന്നില്ല. കൈകൂപ്പി അപേക്ഷിച്ചവരെയും പോലീസ് അടിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. അവരുടെ കൈയിൽ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ല. മോദിജിക്ക് സ്വന്തമായി കുട്ടികളില്ല. അതുകൊണ്ട് കുട്ടികളുണ്ടാകുന്നതിൻറെ വേദന അദ്ദേഹത്തിന് അറിയില്ല. ഈ വിദ്യാർഥികളെല്ലാം നമ്മുടെ മക്കളാണ്. അവരെയിങ്ങനെ തല്ലിച്ചതക്കുന്നത് ശരിയല്ല. നിരവധി വിദ്യാർഥികൾക്കെതിരെ വ്യാജ എഫ്ഐആറുകളും കള്ളക്കേസുകളും എടുത്തിട്ടുണ്ടെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.
‘മോദി ജി, നിങ്ങളാണ് ഈ രാജ്യത്തെ ഏറ്റവും വലിയ ദേശവിരുദ്ധൻ. പേപ്പർ ചോർച്ച നിർത്താൻ ഈ കുട്ടികൾ നിങ്ങളോട് അപേക്ഷിക്കുന്നു. ഒരു പേപ്പർ ചോർച്ച തടയാൻ നിങ്ങൾക്ക് കഴിയുന്നില്ലേ? ഒന്നുകിൽ നിങ്ങൾ നിസ്സഹായനാണ്, അല്ലെങ്കിൽ പേപ്പർ ചോർച്ചയിൽ നിന്നുള്ള പണം നിങ്ങളിലേക്ക് എത്തുന്നു.- കെജ്രിവാൾ എക്സിൽ കുറിച്ചു.
അതേസമയം പ്രതിഷേധത്തിൽ പങ്കെടുത്തവർക്കും അവരുടെ കുടുംബങ്ങൾക്കും നിയമസഹായം നൽകുന്നതിനായി എഎപി പ്രത്യേക ലീഗൽ ടീം രൂപീകരിച്ചിട്ടുണ്ടെന്ന് കെജ്രിവാൾ അറിയിച്ചു. ആവശ്യമായാൽ രാജ്യത്തെ മികച്ച അഭിഭാഷകരെ തന്നെ ഏർപ്പെടുത്തും. ആരും ഭയപ്പെടേണ്ടതില്ല. സർക്കാരിന്റെ ഭീഷണികൾക്ക് മുന്നിൽ തലകുനിക്കേണ്ടതില്ല എന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിന് പിന്നാലെ ബന്ധുക്കളുമായി ബന്ധപ്പെടാൻ കഴിയാത്തവർക്കായി 8588833548 എന്ന ഹെൽപ്‌ലൈൻ നമ്പർ പാർട്ടി ആരംഭിച്ചതായും, സഹായം ആവശ്യമുള്ളവർ അതിലൂടെ സമീപിക്കാമെന്നും അദ്ദേഹം അറിയിച്ചു.
അതുപോലെ പരുക്കേറ്റവരെ സന്ദർശിക്കാൻ ആർഎംഎൽ ആശുപത്രിയിലേക്ക് പോകുമെന്നും, പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എല്ലാ എഫ്‌ഐആറുകളുടെയും വിവരങ്ങൾ ആവശ്യപ്പെടുന്നതിനായി പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ എത്തുമെന്നും കെജ്രിവാൾ വ്യക്തമാക്കി. എഫ്‌ഐആർ രജിസ്റ്റർ ചെയ്തവരുടെ പട്ടികയും, എഫ്‌ഐആർ ഇല്ലാതെ പിടിച്ചുവച്ചവരുടെ വിവരങ്ങളും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പ്രതിഷേധത്തിൽ താൻ നേരിട്ട് പങ്കെടുക്കാത്തതിനെക്കുറിച്ചും കെജ്രിവാൾ പ്രതികരിച്ചു. “പഞ്ചാബിലേക്ക് പോകേണ്ട നിർബന്ധിത സാഹചര്യം ഉണ്ടായിരുന്നതിനാൽ പങ്കെടുക്കാനായില്ല. എന്നാൽ എന്റെ മകനും മകളും നാല് മുതൽ അഞ്ച് മണിക്കൂർ വരെ പ്രതിഷേധത്തിൽ പങ്കെടുത്തു. ടിയർ ഗ്യാസ് പ്രയോഗം നടന്ന സ്ഥലത്തായിരുന്നു അവർ ഉണ്ടായിരുന്നത് എന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിലെ എല്ലാ നേതാക്കളും പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നുവെന്നും, രാജ്യത്തെ 140 കോടി ജനങ്ങളും ഒരൊറ്റ കുടുംബമാണ്. ഏകാധിപത്യ ഭീഷണികളെ ഭയക്കേണ്ടതില്ല. നാം ഒന്നിച്ചുനിന്ന് പോരാടും- കെജ്രിവാൾ പറഞ്ഞു.






