ലണ്ടൻ: വിരമിക്കൽ അഭ്യൂഹങ്ങൾ ശക്തമായിരിക്കെ ബാറ്റുകൊണ്ട് തന്നെ വിമർശകർക്കു മറുപടി നൽകി രോഹിത് ശർമ. ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിൽ തകർപ്പൻ സെഞ്ചുറി കുറിച്ച രോഹിത്, വ്യക്തിഗത നേട്ടങ്ങളുടെയും ചരിത്ര റെക്കോഡുകളുടെയും പട്ടികയിൽ പുതിയ അധ്യായം കൂടി ചേർത്തു.
ഇംഗ്ലണ്ട് മുന്നോട്ടുവെച്ച കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്കായി 110 പന്തിൽ അഞ്ച് സിക്‌സും 17 ഫോറും ഉൾപ്പെടെ 138 റൺസാണ് രോഹിത് നേടിയത്. ഇതോടെ കരിയറിലെ 34-ാം ഏകദിന സെഞ്ചുറി പൂർത്തിയാക്കിയ അദ്ദേഹം, ഒരു വിദേശ രാജ്യത്ത് ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറി നേടുന്ന ലോകത്തിലെ ആദ്യ താരമെന്ന അപൂർവ നേട്ടവും സ്വന്തമാക്കി.
ഇംഗ്ലണ്ടിൽ രോഹിത്തിന്റെ എട്ടാം ഏകദിന സെഞ്ചുറിയായിരുന്നു ഇത്. ഇതോടെ ഒരു വിദേശ രാജ്യത്ത് ഏഴ് സെഞ്ചുറികൾ വീതം നേടിയിരുന്ന സച്ചിൻ ടെണ്ടുൽക്കർ (യുഎഇ), ക്വിന്റൺ ഡി കോക്ക് (ഇന്ത്യ), എബി ഡിവില്ലിയേഴ്സ് (ഇന്ത്യ), സയീദ് അൻവർ (യുഎഇ) എന്നിവരുടെ റെക്കോഡ് രോഹിത് മറികടന്നു.
Related Post
ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറികൾ നേടിയ താരങ്ങളുടെ പട്ടികയിൽ മുൻ ഇംഗ്ലണ്ട് ഓപ്പണർ മാർക്കസ് ട്രെസ്‌കോത്തിക്കിനൊപ്പം രണ്ടാം സ്ഥാനത്തേക്കും രോഹിത് ഉയർന്നു. 10 സെഞ്ചുറികളുമായി ജോ റൂട്ട് മാത്രമാണ് അദ്ദേഹത്തിന് മുന്നിലുള്ളത്.
ഇംഗ്ലണ്ടിൽ കളിച്ച 30 ഏകദിന ഇന്നിങ്‌സുകളിൽ നിന്ന് 65.29 ശരാശരിയിൽ 1,567 റൺസ് നേടിയിട്ടുള്ള രോഹിത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 90.78 ആണ്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ (657), ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ (364), ഐസിസി ടൂർണമെന്റുകളിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ (8) എന്നീ റെക്കോഡുകളും നിലവിൽ രോഹിത്തിന്റെ പേരിലാണ്.
ഈ ഇന്നിങ്‌സിലൂടെ മറ്റൊരു ചരിത്രനേട്ടവും രോഹിത് സ്വന്തമാക്കി. ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്ന ലോർഡ്‌സിൽ ഏകദിന സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റർ എന്ന റെക്കോഡാണ് അദ്ദേഹം കുറിച്ചത്. ഇതുവരെ ഒരു ഇന്ത്യൻ താരത്തിനും ഈ മൈതാനത്ത് ഏകദിന സെഞ്ചുറി നേടാനായിരുന്നില്ല.
39 വയസും 80 ദിവസവും പ്രായമുള്ളപ്പോഴാണ് രോഹിത്തിന്റെ ഈ സെഞ്ചുറി. ഇതോടെ ഏകദിന ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ താരം എന്ന റെക്കോഡും അദ്ദേഹം സ്വന്തമാക്കി. 38 വയസും 327 ദിവസവും പ്രായത്തിൽ സെഞ്ചുറി നേടിയ സച്ചിൻ ടെണ്ടുൽക്കറുടെ നേട്ടമാണ് രോഹിത് മറികടന്നത്.

















































