തിരുവനന്തപുരം: കള്ളിനെ കേരളത്തിന്റെ തനത് പാനീയമാക്കി മാറ്റുമെന്ന് മന്ത്രി എംബി രാജേഷ്. കേരളത്തിലെ കള്ളുഷാപ്പുകൾ ആധുനികവത്‌കരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലഹരി മുക്തമാക്കുക, ജനങ്ങൾക്ക് ലഹരിയോടുള്ള ആസക്തി കുറയ്ക്കുക തുടങ്ങിയ കാര്യങ്ങളാണ് മദ്യനയത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
‘സർക്കാരിന്റെ മുൻവർഷത്തെ മദ്യനയത്തിന്റെ തുടർച്ചയാണ് പുതിയ മദ്യനയം. ലഹരിയോടുള്ള ആസക്തി കുറയ്ക്കുകയാണ് മദ്യനയത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. മയക്കുമരുന്നും രാസലഹരിയും തടയാനുള്ള ഇടപെടലും മദ്യനയം മുന്നോട്ടുവയ്ക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലഹരി മുക്തമാക്കുക എന്നതും സർക്കാരിന്റെ ലക്ഷ്യമാണ്. സ്‌കൂൾ തലത്തിലും ജില്ലാ തലത്തിലുമുള്ള ജാഗ്രതാ സമിതികൾ തുടർച്ചയായി യോഗം ചേർന്ന് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും.
മാത്രമല്ല മദ്യത്തെ വ്യവസായമായാണ് സർക്കാർ കാണുന്നത്. മദ്യത്തിന്റെ കയറ്റുമതിയാണ് സർക്കാരിന്റെ ലക്ഷ്യം. ജവാൻ മദ്യത്തിന്റെ ഉത്‌പാദനം വർദ്ധിപ്പിക്കും. ത്രീസ്റ്റാർ മുതൽ മുകളിലേയ്ക്ക് ടോഡി പാർലർ തുടങ്ങാൻ അനുമതി നൽകും. കള്ളുഷാപ്പുകളെ ആധുനികവത്‌കരിക്കുകയും നവീകരിക്കുകയും ചെയ്യും. പ്രാകൃതമായ അവസ്ഥയിൽ നിന്ന് മാറ്റി കുടുംബസമേതം വരാൻ പറ്റുന്ന ഇടങ്ങളായി കള്ളുഷാപ്പുകളെ മാറ്റും. ഷാപ്പുകളോട് ചേർന്ന് നല്ല ഭക്ഷണശാലകൾ ആരംഭിക്കും. ഡ്രൈ ഡേ ടൂറിസം മേഖലയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. ഇതിനാലാണ് ഡ്രൈ ഡേയിൽ മദ്യം വിളമ്പാൻ ത്രീ സ്റ്റാറിനും അതിന് മുകളിലുമുള്ള ഹോട്ടലുകൾക്ക് അനുമതി നൽകിയത്’- മന്ത്രി വ്യക്തമാക്കി.