വാഷിങ്ടൺ: അമേരിക്കയിലെ യൂട്ടായിൽ മുസ്ലിങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ക്രൂരമായ ആക്രമണത്തിൽ ഇന്ത്യൻ യുവാവിന് ഗുരുതരമായി പരുക്കേറ്റു. വെസ്റ്റ് വാലി സിറ്റിയിലെ വാലി ഫെയർ മാളിനുള്ളിലാണ് സംഭവം നടന്നത്. സംഭവത്തിൽ പ്രതിയായ 48കാരൻ പീറ്റർ മൈക്കൽ ലാർസനെ പോലീസ് അറസ്റ്റ് ചെയ്തു.
പോലീസ് രേഖകൾ പ്രകാരം, പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് തന്നെ ഇയാൾ മുസ്ലിംകളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതാണെന്നും മുസ്ലിംകളെ കൊല്ലാൻ ഉദ്ദേശമുണ്ട് എന്നും സമ്മതിച്ചതായി പറയുന്നു. ഇയാൾ പുറത്തിറങ്ങിയാൽ പൊതുജനങ്ങൾക്ക് വലിയ ഭീഷണിയാകാമെന്ന് കോടതി രേഖകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സംഭവദിവസം പ്രതി മാളിലെ കിയോസ്കിൽ ജോലി ചെയ്തിരുന്ന മുസ്ലിം യുവാവിനോട് സമീപിച്ച് ആദ്യം പേര് ചോദിക്കുകയും പിന്നീട് മതം സംബന്ധിച്ച് ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്ന് വെള്ളം ചോദിച്ചതിന് യുവാവ് തിരിഞ്ഞുനിൽക്കുമ്പോഴാണ് പ്രതി കത്തി ഉപയോഗിച്ച് ആക്രമണം ആരംഭിച്ചത്.
സംഭവ ദിവസം പ്രതി ആദ്യം യുവാവിനോട് സൗഹൃദപരമായി സംസാരിക്കാൻ തുടങ്ങിയതായി സാക്ഷികൾ പറയുന്നു. “നീ എവിടെയാണ് നിന്നുള്ളത്?” എന്ന് ചോദിച്ചപ്പോൾ “ഞാൻ ഇന്ത്യയിൽ നിന്നുള്ളവനാണ്, എന്റെ പേര് സോഹൈൽ” എന്ന് യുവാവ് മറുപടി നൽകി. തുടർന്ന് “നീ മുസ്ലീമാണോ?” എന്ന് ചോദിച്ച പ്രതി, അതിന് ‘അതെ’ എന്ന മറുപടി ലഭിച്ചതോടെ കത്തി ഉപയോഗിച്ച് ആക്രമണം ആരംഭിച്ചതായാണ് വിവരങ്ങൾ.
മറ്റൊരു വിവരമനുസരിച്ച്, പ്രതി ആദ്യം വെള്ളം ചോദിക്കുകയും യുവാവ് തിരിഞ്ഞ് കൊണ്ടുവരുമ്പോൾ കത്തി പുറത്തെടുത്തു ആക്രമിക്കുകയുമായിരുന്നു. സോഹൈലിന് ഏകദേശം 15 തവണ കുത്തേറ്റതായും, നിരവധി ശസ്ത്രക്രിയകൾക്ക് ശേഷം ഇപ്പോഴും ഗുരുതരാവസ്ഥയിലാണ് എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അതേസമയം പോലീസ് റിപ്പോർട്ടുകൾ പ്രകാരം, യുവാവിന് ശരീരമൊട്ടാകെ നിരവധി സ്ഥലത്ത് കുത്തേറ്റിട്ടുണ്ട്. യുവാവിനെ കുത്തിയതിനു പിന്നാലെ പോലീസ് എത്തുന്നതിന് മുമ്പ് തന്നെ മാളിലുണ്ടായിരുന്നവർ പ്രതിയെ കീഴ്പ്പെടുത്തി. തുടർന്ന് പരുക്കുകളോടെ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് സാൾട്ട് ലേക്ക് കൗണ്ടി ജയിലിലേക്ക് മാറ്റുകയും ചെയ്തു. പ്രതിക്കെതിരെ കൊലപാതകശ്രമം, അപകടകാരിയായ ആയുധം കൈവശം വച്ചത് തുടങ്ങിയ ഗുരുതര കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
സംഭവത്തെ ശക്തമായി അപലപിച്ച് അമേരിക്കയിലെ മുസ്ലിം അവകാശ സംഘടനകളും രംഗത്തെത്തി. കഴിഞ്ഞ വർഷങ്ങളിലായി അമേരിക്കയിൽ ഇസ്ലാമോഫോബിയ ഉയരുന്നുവെന്ന ആശങ്ക മനുഷ്യാവകാശ പ്രവർത്തകർ വീണ്ടും ഉയർത്തിക്കാണിക്കുന്നു. 9/11 ആക്രമണങ്ങൾക്ക് ശേഷമുള്ള കാലഘട്ടം മുതൽ കുടിയേറ്റ വിരുദ്ധ നയങ്ങളും വൈറ്റ് സുപ്രീമസി ആശയങ്ങളും, ഗാസയിലെ യുദ്ധവുമായി ബന്ധപ്പെട്ട സംഘർഷങ്ങളും ഇത്തരം ആക്രമണങ്ങൾ വർധിക്കാൻ കാരണമാകുന്നുവെന്നാണ് വിലയിരുത്തൽ.


















































