ന്യൂഡൽഹി: ബട്‌ല ഹൗസ് പ്രദേശത്ത് ദളിത് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായും മതംമാറ്റാൻ ശ്രമിച്ചതായും പരാതി. സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട ഒരാളാണ് തന്നെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്യുകയും മറ്റ് ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കിയതെന്നും 23-കാരിയായ യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പരാതിയിൽ പറയുന്നതനുസരിച്ച്; 2021-ൽ സോഷ്യൽ മീഡിയ വഴിയാണ് സാഹിൽ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാളുമായി യുവതി പരിചയത്തിലാകുന്നത്.
അയാളുടെ യഥാർത്ഥ പേര് ഫഹീം എന്നാണെന്ന് പിന്നീട് യുവതി തിരിച്ചറിഞ്ഞു. താൻ സാമ്പത്തികമായി നല്ല നിലയിലുള്ള ഒരു ഹിന്ദു കുടുംബത്തിൽപ്പെട്ട ആളാണെന്നും യുവതിയെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും പ്രതി വിശ്വസിപ്പിച്ചു.2022-ൽ ഫഹീം തന്നെ ബട്‌ല ഹൗസിലേക്ക് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തതായി യുവതി ആരോപിക്കുന്നു. പ്രതിയും സുഹൃത്തുക്കളിൽ ഒരാളും ചേർന്ന് പീഡനദൃശ്യങ്ങൾ വീഡിയോയിൽ പകർത്തുകയും പിന്നീട് അത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി പറഞ്ഞു.
പിന്നീട് മീററ്റിലേക്ക് കൊണ്ടുപോയി വീണ്ടും ലൈംഗികമായി ഉപദ്രവിച്ചതായും പരാതിയിൽ പറയുന്നു. ഫഹീമും ബന്ധുക്കളും അനധികൃത ആയുധക്കച്ചവടത്തിൽ ഏർപ്പെട്ടിരുന്നതായി പിന്നീട് അറിഞ്ഞുവെന്ന് യുവതി മൊഴി നൽകി. ‘എന്നെ ഭയപ്പെടുത്താനായി അയാൾ രക്തത്തിൽ മുക്കുമായിരുന്നു. മൃഗങ്ങളുടെ മാംസം എറിഞ്ഞും എന്നെ പേടിപ്പിച്ചിരുന്നു.’ യുവതി പറഞ്ഞു. തസ്ലീം മൗലവി എന്ന് തിരിച്ചറിഞ്ഞ ഒരാളും തന്നെ പീഡിപ്പിച്ചതായി യുവതി ആരോപിച്ചു. യുവതിയെ മതംമാറ്റാനുള്ള ശ്രമങ്ങൾ നടന്നതായും ആരോപണമുണ്ട്.
















































