കോഴിക്കോട്: പാളയം പുതിയകോവിലകം പറമ്പ് സ്വദേശി ബിജു (38) കൊല്ലപ്പെട്ട കേസിൽ അടുത്ത ബന്ധുവായ കുറ്റിയിൽതാഴീതെക്കിനേടത്ത് മീത്തൽ ദീപക് (21) ആണ് അറസ്റ്റിലായത് നാട്ടുകാരിൽ ഞെട്ടലുളവാക്കിയിരിക്കുകയാണ്. കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലിയുടെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നഗരത്തെ നടുക്കിയ കൊലപാതകക്കേസിൽ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടാൻ പോലീസിന് കഴിഞ്ഞു.
കഴിഞ്ഞ 19-ന് പുലർച്ചെ പാളയം ബസ് സ്റ്റാൻഡിന് സമീപത്തെ ഒറ്റമുറി വീട്ടിലാണ് ബിജുവിനെ രക്തത്തിൽ കുളിച്ച നിലയിൽ മരിച്ചുകിടക്കുന്നത് കണ്ടെത്തിയത്. പശുവിനെ കറക്കാനായി മകനെ വിളിക്കാൻ എത്തിയ അമ്മയാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
സംഭവസ്ഥലത്തെ പ്രാഥമിക പരിശോധനയിൽ തന്നെ കൊലപാതകമാണെന്ന സംശയം ബലപ്പെട്ടതിനെ തുടർന്ന് ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും ഉൾപ്പെടെയുള്ള സംഘം തെളിവുകൾ ശേഖരിച്ചു. പോസ്റ്റ്‌മോർട്ടത്തിൽ കഴുത്തിലേറ്റ മുറിവുകളാണ് മരണകാരണമെന്ന് വ്യക്തമായി.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ടൗൺ എ.സി.പി. കെ.വി. പ്രമോദന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കസബ സി.ഐ. ജിമ്മി പി.ജെയും സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ഉൾപ്പെടെയുള്ള സംഘം നിരവധി പേരെ ചോദ്യം ചെയ്യുകയും അമ്പതിലധികം സി.സി.ടി.വി. ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളും വിശദമായി പരിശോധിക്കുകയും ചെയ്തു.
ആദ്യഘട്ടത്തിൽ ലഹരിമാഫിയയുമായി ബന്ധപ്പെട്ട തർക്കമാണെന്ന സംശയം ഉയർന്നിരുന്നെങ്കിലും, എല്ലാ സാധ്യതകളും പരിശോധിച്ച ശേഷമാണ് അന്വേഷണം മുന്നോട്ടുപോയത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അടുത്ത ബന്ധുവായ ദീപക്കാണ് പ്രതിയെന്ന് പോലീസ് കണ്ടെത്തിയത്.
ആദ്യഘട്ട ചോദ്യംചെയ്യലിൽ കുറ്റം നിഷേധിച്ച പ്രതി, ശാസ്ത്രീയ തെളിവുകൾ നിരത്തിയുള്ള ചോദ്യംചെയ്യലിലാണ് കുറ്റം സമ്മതിച്ചതെന്ന് പോലീസ് അറിയിച്ചു. കൂടുതൽ ചോദ്യംചെയ്യലിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങും.
പ്രതിയുടെ ശരീരത്തിലുണ്ടായ മുറിവുകൾ, കൊല്ലപ്പെട്ട ബിജുവുമായുള്ള വ്യക്തിവൈരാഗ്യം, ഫോറൻസിക് തെളിവുകൾ എന്നിവയാണ് അന്വേഷണത്തിൽ നിർണായകമായത്. സ്വന്തമായി വാഹനമില്ലാത്ത പ്രതി അച്ഛന്റെ വാഹനം ഉപയോഗിച്ചാണ് സംഭവസ്ഥലത്തെത്തിയതെന്നും പോലീസ് പറഞ്ഞു.
പ്രതിയുടെ വീട്ടിൽനിന്ന് ബിജുവിന്റെ മൊബൈൽ ഫോണും സ്കൂട്ടറിന്റെ താക്കോലും കണ്ടെടുത്തു. കൃത്യം നടക്കുമ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ കത്തിച്ച നിലയിലും അന്വേഷണ സംഘം കണ്ടെത്തി.
ലഹരിക്ക് അടിമയായിരുന്ന പ്രതിയെ ചികിത്സയ്ക്ക് വിധേയനാക്കാൻ ബിജു നിർബന്ധിച്ചിരുന്നതായും, മൂന്ന് വർഷം മുമ്പ് ഇരുവരും തമ്മിൽ സംഘർഷമുണ്ടായിരുന്നെന്നും അന്വേഷണത്തിൽ വ്യക്തമായി. പ്രതിക്കെതിരെ കഞ്ചാവ് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസും രണ്ട് പേരെ മർദിച്ചതുമായി ബന്ധപ്പെട്ട പരാതിയും നേരത്തേ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

















































