ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെ, പാകിസ്ഥാനെ മധ്യസ്ഥനാക്കി അമേരിക്കയിലേക്ക് രഹസ്യ സന്ദേശം എത്തിക്കാൻ ഇറാൻ ശ്രമിച്ചതായി റിപ്പോർട്ട്. ഇറാന്റെ ആഭ്യന്തരമന്ത്രി എസ്കന്ദർ മൊമേനിയും പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറും റാവൽപിണ്ടിയിലെ ജനറൽ ഹെഡ്ക്വാർട്ടേഴ്‌സിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച ചർച്ചകൾ നടന്നതെന്നാണ് പാക് സുരക്ഷാ വൃത്തങ്ങൾ പറയുന്നത്.
കൂടിക്കാഴ്ചയ്ക്കിടെ ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമേനേയിയുടെ രഹസ്യ സന്ദേശം അസിം മുനീറിന് കൈമാറിയതായും റിപ്പോർട്ടുകളുണ്ട്. ഇറാനും അമേരിക്കയും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയം ദുഷ്കരമായ സാഹചര്യത്തിൽ, ബാക്ക്‌ഡോർ നയതന്ത്രത്തിനുള്ള ഇടനാഴിയായി വീണ്ടും പാകിസ്ഥാൻ പ്രവർത്തിക്കുമെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്.
ഇതിന്റെ തുടർച്ചയായി അസിം മുനീർ ഉടൻ സൗദി അറേബ്യയും അമേരിക്കയും സന്ദർശിച്ച് ഇറാന്റെ നിലപാടുകൾ ബന്ധപ്പെട്ട നേതൃത്വത്തെ അറിയിക്കുമെന്നാണ് സൂചന. ഏകദേശം 50 മിനിറ്റ് നീണ്ട ചർച്ചയിൽ പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കുറയ്ക്കുന്നതിനുള്ള സാധ്യതകളും പ്രാദേശിക സമാധാന ശ്രമങ്ങളും വിശദമായി വിലയിരുത്തിയതായാണ് വിവരം.
ഇറാൻ, ഇസ്രായേൽ, അമേരിക്ക എന്നിവരെ ചുറ്റിപ്പറ്റിയുള്ള മാസങ്ങളായുള്ള സംഘർഷം മേഖലയിലെ അനിശ്ചിതത്വം വർധിപ്പിച്ച സാഹചര്യത്തിലാണ് ഈ നീക്കം ശ്രദ്ധേയമാകുന്നത്. പ്രാദേശിക സംഘർഷങ്ങൾ ലഘൂകരിക്കാൻ പുതിയ മധ്യസ്ഥ ചട്ടക്കൂട് രൂപീകരിക്കുന്നതിനെക്കുറിച്ചും ഇരുപക്ഷവും ആശയവിനിമയം നടത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
‘ഇസ്ലാമാബാദ് ധാരണാപത്ര’വുമായി ബന്ധപ്പെട്ട് പാകിസ്ഥാന്റെ പങ്കിനെ ഇറാൻ അഭിനന്ദിച്ചതായും ഇസ്ലാമാബാദിനെ മേഖലയിലെ സമാധാനശ്രമങ്ങൾക്ക് നിർണായക ശക്തിയായി വിശേഷിപ്പിച്ചതായും സുരക്ഷാ വൃത്തങ്ങൾ അവകാശപ്പെടുന്നു. എന്നാൽ ധാരണയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
നയതന്ത്ര വിഷയങ്ങൾക്കൊപ്പം പാകിസ്ഥാൻ–ഇറാൻ അതിർത്തിയിലെ സുരക്ഷാ സഹകരണവും അതിർത്തി നിയന്ത്രണവും ചർച്ചയായി. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാൻ സത്യസന്ധമായ മധ്യസ്ഥനായി പ്രവർത്തിക്കാൻ തയ്യാറാണെന്ന നിലപാടും പാകിസ്ഥാൻ ആവർത്തിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
വരും ദിവസങ്ങളിൽ അസിം മുനീർ അമേരിക്കൻ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി ഇറാന്റെ സന്ദേശം കൈമാറുമെന്നും, യുഎസ്–ഇറാൻ ചർച്ചകൾ പുനരുജ്ജീവിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി സൗദി അറേബ്യയിലും അമേരിക്കയിലും സന്ദർശനം നടത്താനാണ് സാധ്യതയെന്നും പാക് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, അന്താരാഷ്ട്ര തലത്തിൽ സമാധാന മധ്യസ്ഥനാകാൻ ശ്രമിക്കുന്നതിനിടെ രാജ്യത്തിനകത്തെ തീവ്രവാദ ആക്രമണങ്ങളും സാമ്പത്തിക വെല്ലുവിളികളും പാകിസ്ഥാനെ സമ്മർദത്തിലാക്കുന്ന സാഹചര്യവും തുടരുകയാണ്.


















































