തിരുവനന്തപുരം: അന്തരിച്ച മുന്‍ മന്ത്രി ജി. കാര്‍ത്തികേയന്റെ വീട് സന്ദർശിച്ച നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ അദ്ദേഹത്തിന്റെ ഓർമകളിൽ വിതുമ്പി. മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ശസ്തമംഗലത്തെ വീട്ടിൽ കാർത്തികേയന്റെ കുടുംബാംഗങ്ങളെ സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. മകനും മുൻ എംഎൽഎയുമായിരുന്ന കെ.എസ്. ശബരീനാഥന്‍ സതീശനെ സ്വീകരിച്ചു.
കാര്‍ത്തികേയന്റെ ഭാര്യ സുലേഖ ചേര്‍ത്തുപിടിച്ചപ്പോഴാണ് സതീശൻ വികാരാധീനനായത്. ‘സാറല്ലേ എന്നെ എല്ലാം ആക്കിയത്, ഏറെ കടപ്പാടുള്ളത് സാറിനോടാണ്’ – സതീശന്‍ പറഞ്ഞു. ‘നമ്മുടെ പിള്ളേരെ പോലെയല്ലേ ഞങ്ങള്‍ക്കു നിങ്ങളും, ചീഫ് മിനിസ്റ്റര്‍ അങ്ങനെ കരയരുത്, ചീഫ് മിനിസ്റ്റര്‍ക്ക് കരച്ചിലൊന്നും വരരുത്’ എന്നു പറഞ്ഞ് സുലേഖ അദ്ദേഹത്തെ ആശ്വസിപ്പിച്ചു.
പിന്നാലെ സുലേഖ അദ്ദേഹത്തെ ആശ്വസിപ്പിച്ച് വീടിനകത്തേക്കു കൊണ്ടുപോയി. തുടര്‍ന്ന് അവിടെ ഇരുന്നാണ് സംസാരിച്ചത്. കൊച്ചുമക്കള്‍ ഉള്‍പ്പെടെ കുടുംബാംഗങ്ങളെ പരിചയപ്പെടുത്തി. നടൻ ജഗദീഷും നിർമാതാവ് രഞ്ജിത്തും വീട്ടിലുണ്ടായിരുന്നു. എല്ലാവരുമായും കുശലാന്വേഷണം നടത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.


















































