തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും നിയുക്ത പ്രതിപക്ഷനേതാവുമായ പിണറായി വിജയനെ സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. തിരുവനന്തപുരത്തെ വാടകവീട്ടിലെത്തിയാണ് വെള്ളിയാഴ്ച സതീശൻ പിണറായിയെ കണ്ടത്.
വസതിയിലെത്തിയ സതീശനെ പിണറായി വിജയനും കുടുംബാംഗങ്ങളും ചേർന്ന് സ്വീകരിച്ചു. നേരത്തെ പിണറായിയെ വീട്ടിലെത്തി കാണുമെന്ന് സതീശൻ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സന്ദർശനം. ശാസ്തമംഗലത്തെ അടൂർ പ്രകാശിന്റെ വീട്ടിൽ നിന്നാണ് സതീശൻ പിണറായിയുടെ വസതിയിലെത്തിയത്.
പിണറായി വിജയൻ ഭാര്യയും മകളും മറ്റ് കുടുംബാംഗങ്ങളുമൊപ്പമാണ് സതീശനെ വരവേറ്റത്. സിപിഎം നേതാക്കളായ വി.കെ. പ്രശാന്ത്, കടകംപള്ളി സുരേന്ദ്രൻ, ആനാവൂർ നാഗപ്പൻ എന്നിവർ സന്ദർശനസമയത്ത് വീട്ടിലുണ്ടായിരുന്നു.
സന്ദർശന ശേഷം പുറത്തിറങ്ങിയപ്പോൾ മുൻ സർക്കാർ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുമോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് നിയുക്ത മുഖ്യമന്ത്രി മറുപടി പറഞ്ഞു; മുൻപ് വിമർശിച്ച കാര്യങ്ങളിൽ തിരുത്തലുകൾ വരുത്തും, ഒരു സർക്കാരിന്റെ തുടർച്ചയല്ലേ അടുത്തത് വരുന്നവർ ചെയ്യേണ്ടത്, അല്ലെങ്കിൽ കേരളത്തിൽ വികസനമുണ്ടാകുമോയെന്ന് അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രിയായി സതീശനെ എഐസിസി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവായി പിണറായി വിജയനെ സിപിഎം സംസ്ഥാനസമിതി തീരുമാനിച്ചത്. കഴിഞ്ഞ അഞ്ച് വർഷം നിയമസഭയിൽ സതീശൻ പ്രതിപക്ഷ നേതാവും പിണറായി മുഖ്യമന്ത്രിയുമായിരുന്നു. ഇനി സതീശൻ മുഖ്യമന്ത്രിയായും പിണറായി പ്രതിപക്ഷ നേതാവായും സഭയിൽ നേർക്കുനേർ എത്തും.


















































