കീവ്: യുക്രെയ്ൻ നഗരമായ ഒഡേസയുടെ തീരത്ത് ചരക്കു കപ്പലിനു നേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ മലയാളിയടക്കം 10 പേർ കൊല്ലപ്പെട്ടു. കാസർകോട് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശി അഖിൽ ജോയൻ (26) ആണ് മരിച്ചത്. 17 ഇന്ത്യൻ– സിറിയൻ നാവികരാണ് കപ്പലിലുണ്ടായിരുന്നത്. ഗിനിയ- ബിസാവു പതാകയുള്ള കപ്പലിന് നേരെയാണ് റഷ്യൻ ക്രൂസ് മിസൈൽ ആക്രമണം ഉണ്ടായതെന്നു യുക്രെയ്ൻ വ്യോമസേന അറിയിച്ചു. ഗോൾഡൻ ലിയോ എന്ന കപ്പലിനു നേരെയാണ് ആക്രമണം.
കരിങ്കടലിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി ശക്തിപ്രാപിച്ച സംഘർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഗിനിയ- ബിസൗ പതാകയിലുള്ള ഗോൾഡൻ ലിയോ എന്ന കപ്പലിനെയാണ് മൂന്ന് ക്രൂസ് മിസൈലുകൾ ഉപയോഗിച്ച് റഷ്യ ആക്രമിച്ചതെന്ന് യുക്രൈൻ നാവികസേന ടെലഗ്രാമിലൂടെ അറിയിച്ചു. ആക്രമണത്തെ തുടർന്ന് കപ്പലിൽ വൻ തീപിടിത്തമുണ്ടായി. ഇന്ത്യയും സിറിയയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഒഡേസ തീരത്തുനിന്ന് കപ്പലിൽ നിന്നുയരുന്ന പുകയും തീയും കാണാനായതായി സാക്ഷികൾ വ്യക്തമാക്കി.
ആക്രമണത്തിന് പിന്നാലെ മുഴുവൻ രാത്രിയും നീണ്ട തിരച്ചിലും രക്ഷാപ്രവർത്തനവും നടത്തി. കപ്പലിലുണ്ടായിരുന്ന 17 ജീവനക്കാരിൽ 9 പേർ കൊല്ലപ്പെടുകയും ഒരു മറൈൻ പൈലറ്റും കൊല്ലപ്പെട്ടതായി യുക്രൈൻ കടൽത്തുറമുഖ അതോറിറ്റി അറിയിച്ചു. എട്ട് പേരെ ജീവനോടെ രക്ഷപ്പെടുത്തി. പരുക്കേറ്റവരെ സമീപ ആശുപത്രികളിലേക്ക് മാറ്റി
മുംബൈ ആസ്ഥാനമായ ഓഷ്യൻ ഗ്രേസ് ഷിപ്പിങ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലാണ് ഗോൾഡൻ ലിയോ. അതേസമയം സംഭവത്തെക്കുറിച്ച് റഷ്യൻ ഭാഗത്ത് നിന്നും ഇരുവരെ പ്രതികരണം ഉണ്ടായിട്ടില്ല.
ഇതിനിടയിൽ ഒഡേസ നഗരത്തിനെതിരായ മറ്റൊരു റഷ്യൻ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി നഗര സൈനിക ഭരണകൂടം അറിയിച്ചു. നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
2022ൽ റഷ്യ യുക്രൈനെതിരായ പൂർണ്ണാക്രമണം ആരംഭിച്ചതിന് പിന്നാലെ കരിങ്കടൽ മേഖല വലിയ സംഘർഷ കേന്ദ്രമായി മാറിയിരുന്നു. പിന്നീട് ധാന്യ കയറ്റുമതി സാധാരണ നിലയിലാക്കാൻ ഉണ്ടാക്കിയ കരാറിന്റെ ഭാഗമായി കപ്പൽ ഗതാഗതം പുനരാരംഭിച്ചിരുന്നു. എന്നാൽ അടുത്തിടെ റഷ്യയും യുക്രൈനും പരസ്പരം ആക്രമണങ്ങൾ ശക്തമാക്കിയതോടെ കരിങ്കടൽ വീണ്ടും ആശങ്കയുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്.
യുക്രൈൻ സൈന്യം റഷ്യയുടെ ഊർജ അടിസ്ഥാന സൗകര്യങ്ങളെയും എണ്ണക്കപ്പലുകളെയും ലക്ഷ്യമിടുമ്പോൾ, റഷ്യ യുക്രൈന്റെ തുറമുഖങ്ങളെയും ചരക്കുകപ്പലുകളെയും ശക്തമായി ആക്രമിക്കുകയാണ്. ഒഡേസ തുറമുഖത്തിലെ ഇന്ധന സംഭരണ കേന്ദ്രങ്ങൾ റഷ്യ ആക്രമിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഈ മാസം മാത്രം ഒഡേസ മേഖലയിൽ റഷ്യൻ ആക്രമണങ്ങളിൽ 28 പേർ കൊല്ലപ്പെട്ടതായി പ്രദേശിക ഗവർണർ അറിയിച്ചു. ലോകത്തിലെ പ്രധാന ധാന്യ കയറ്റുമതി രാജ്യങ്ങളായ റഷ്യയും യുക്രൈനും തമ്മിലുള്ള ഈ സംഘർഷം വീണ്ടും ശക്തമാകുന്നത് ആഗോള ഭക്ഷ്യവിതരണ ശൃംഖലയെ ബാധിക്കുമെന്ന ആശങ്കയും ഉയർത്തുന്നുണ്ട്.


















































