വാഷിങ്ടൺ: ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ തകർക്കാൻ ലക്ഷ്യമിട്ട് ഏറ്റവും മാരകമായ ജെ.എ.എസ്.എസ്.എം-ഇ.ആർ ക്രൂയിസ് മിസൈലുകൾ യുദ്ധഭൂമിയിലേക്ക് എത്തിക്കാന്‍ അമേരിക്ക. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഇറാനെ ‘ശിലായുഗ’ത്തിലേക്ക് മടക്കി അയക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നീക്കം. പസഫിക് മേഖലയിലെ കരുതൽ ശേഖരത്തിൽനിന്ന് മിസൈലുകൾ സെൻട്രൽ കമാൻഡ് ബേസുകളിലേക്കും ബ്രിട്ടനിലെ ഫെയർഫോർഡിലേക്കും മാറ്റാൻ ഇതിനോടകം ഉത്തരവിട്ടിട്ടുണ്ട്.
600 മൈലിലധികം (965 കി.മീ.) ദൂരപരിധിയുള്ള ഈ സ്റ്റെൽത്ത് മിസൈലുകൾ ശത്രുവിന്റെ വ്യോമ പ്രതിരോധത്തെ മറികടന്ന് ലക്ഷ്യസ്ഥാനത്തെത്താൻ ശേഷിയുള്ളവയാണ്. ഏകദേശം 1.5 ദശലക്ഷം ഡോളർ വിലവരുന്ന മിസൈലുകളാണിവ.ഇറാന്റെ വ്യോമ പ്രതിരോധം ദുർബലമാക്കിയെന്ന് അമേരിക്ക അവകാശപ്പെടുന്നുണ്ടെങ്കിലും യുദ്ധക്കളത്തിൽ അപ്രതീക്ഷിത തിരിച്ചടികൾ അവർ നേരിടുന്നുണ്ട്.
ഇറാനെതിരായ സൈനിക നീക്കത്തിന്റെ ആദ്യ ആഴ്ചകളിൽ അമേരിക്കയുടെ പക്കൽ ഉണ്ടായിരുന്ന 2,300 മിസൈലുകളുടെ ശേഖരത്തിൽ ഇപ്പോൾ 425 എണ്ണം മാത്രമാണ് ബാക്കിയുള്ളത്. ഇതിൽ 75 മിസൈലുകൾ തകരാറുകൾമൂലം ഉപയോഗിക്കാൻ കഴിയാത്തവയാണെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു.












































