സിജെപിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടി പേളി മാണി പങ്കുവച്ച കുറിപ്പും അതിനെതിരെ സംവിധായകൻ സിബി മലയിലിന്റെ മകൻ ജോ ഉയർത്തിയ വിമർശനവും പിന്നാലെയുണ്ടായ പരസ്പര പ്രതികരണങ്ങളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ച. പേളിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലെ “പരാജയപ്പെട്ട സിനിമാക്കാരൻ” എന്ന പരാമർശമാണ് വിവാദത്തിന് തുടക്കമിട്ടത്.
വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് പിന്തുണ അറിയിച്ചെങ്കിലും അക്രമസംഭവങ്ങളിൽ നിന്ന് വിദ്യാർഥികൾ പിന്മാറണമെന്നും ജീവനാണ് ഏറ്റവും പ്രധാനമെന്നുമായിരുന്നു പേളി തന്റെ ദീർഘമായ കുറിപ്പിൽ പറഞ്ഞത്. ഈ നിലപാടിനെ വിമർശിച്ച് സംവിധായകൻ സിബി മലയിലിന്റെ മകൻ ജോ ആദ്യം “ഷെയിം ഓൺ യു” എന്ന കമന്റ് രേഖപ്പെടുത്തുകയും പിന്നീട് വിശദമായ കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്തു.
ജോയുടെ വിമർശനത്തിന് പിന്നാലെയാണ് പേളി ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ മറുപടി നൽകിയത്. ജോ പങ്കുവച്ച കുറിപ്പ് സിബി മലയിലാണ് എഴുതിയതെന്ന ധാരണയിലായിരുന്നു പേളിയുടെ പ്രതികരണമെന്ന് പിന്നീട് വ്യക്തമായി. “ഒരു പരാജയപ്പെട്ട സിനിമാക്കാരൻ എന്റെ നാല് പേജ് പോസ്റ്റിനെക്കുറിച്ച് ഇപ്പോൾ പത്ത് പേജിന്റെ തിരക്കഥ എഴുതുകയാണ്” എന്നായിരുന്നു പേളിയുടെ പരാമർശം. തന്റെ അഭിപ്രായ സ്വാതന്ത്ര്യം ആരുടെയും അനുമതിയോടെ ഉപയോഗിക്കുന്നതല്ലെന്നും “ഞാൻ നിങ്ങളുടെ പതിവ് പാവയല്ല… ഞാൻ പേളി മാണിയാണ്… എന്റെ പ്രിയപ്പെട്ട നിറം കാവിയാണ്” എന്നും പേളി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
ഇതിന് പിന്നാലെ ജോയും മറുപടിയുമായി രംഗത്തെത്തി. “ആ ‘പരാജയപ്പെട്ട സിനിമാക്കാരൻ’ എന്റെ അച്ഛനാണ്. അദ്ദേഹത്തിന്റെ പേര് സിബി മലയിൽ എന്നാണ്. ഒരു ഭീരുവിനെ വളർത്തിയ നിങ്ങളുടെ പിതാവിൽ നിന്ന് വ്യത്യസ്തമായി, ആ ‘പരാജയപ്പെട്ട സിനിമാക്കാരൻ’ നട്ടെല്ലില്ലാത്ത ഒരു മകനെയല്ല വളർത്തിയത്” എന്നാണ് ജോ മറുപടിയിൽ കുറിച്ചത്. വ്യക്തിപരമായ ആക്രമണങ്ങളെ പിന്തുണയ്ക്കുന്നില്ലെന്നും എന്നാൽ അസംബന്ധത്തെ അസംബന്ധമെന്ന് വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരായ വ്യക്തിപരമായ ആക്രമണങ്ങളെ നിയമപരമായി നേരിടുമെന്നും ജോ കൂട്ടിച്ചേർത്തു.
ഇതിന് മുമ്പ് പ്രക്ഷോഭവുമായി ബന്ധപ്പെട്ട പേളിയുടെ പോസ്റ്റിനെ വിമർശിച്ച് ജോ ദീർഘമായ മറ്റൊരു കുറിപ്പും പങ്കുവച്ചിരുന്നു. നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച, വിദ്യാർഥികളുടെ ആത്മഹത്യ, പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടികൾ എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു ആ വിമർശനം. ജീവൻ നഷ്ടപ്പെട്ട വിദ്യാർഥികൾക്കുവേണ്ടിയുള്ള പ്രതിഷേധത്തെ തെറ്റായി അവതരിപ്പിച്ചുവെന്നും, ഇത്രയും സ്വാധീനമുള്ള ഒരാൾ കൂടുതൽ ഉത്തരവാദിത്തത്തോടെയായിരിക്കണം പ്രതികരിക്കേണ്ടിയിരുന്നതെന്നും ജോ കുറിച്ചു. പേളിയുടെ നിലപാടിനെ “ഷെയിം ഓൺ യു” എന്ന വാക്കുകളോടെയാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
പേളിയുടെ നിലപാടിനെ വമിർശിച്ച് പിന്നീട് ജോ പോസ്റ്റ് ചെയ്ത കുറിപ്പിന് മറുപടിയെന്നോളം പേളി തന്റെ ഇൻസ്റ്റ്ഗ്രാമിൽ പങ്കുവച്ച സ്റ്റോറിയാണ് വലിയ ചർച്ചകൾക്കു വഴിവച്ചത്. സിബി മലയിലാണ് ഇത് എഴുതിയതെന്ന ധാരണയിൽ പേളി അത്യന്തം അധിക്ഷേപകരമായാണ് മറുപടി പറഞ്ഞത്.
ജോയുടെ മറുപടി
‘‘ഹേയ്, അമ്മ പോരാളി, ആ ‘പരാജയപ്പെട്ട സിനിമക്കാരൻ’ എന്റെ അച്ഛനാണ്. ആരോടാണ് കളിക്കുന്നതെന്ന് നന്നായി അറിഞ്ഞിരിക്കുന്നത് നല്ലതാണ്. എന്റെ 7 സ്ലൈഡുകൾ വായിക്കാൻ നിങ്ങൾക്ക് ഇത്ര മടിയുണ്ടായിരുന്നോ? 57 ലക്ഷം ഫോളോവേഴ്സ് നിങ്ങളുടെ അപൂർണ്ണമായ ആശയങ്ങൾ വായിക്കണമെന്ന് പ്രതീക്ഷിക്കുന്ന നിങ്ങൾക്ക്, ഏഴ് സ്ലൈഡുകൾ വായിക്കുന്നത് ഇത്ര വലിയ ഭാരമായി തോന്നുന്നുവോ? നിങ്ങൾ ഈ വിഷയം വ്യക്തിപരമാക്കിയ സ്ഥിതിക്ക് കളി തുടങ്ങാം. ഒരു ഭീരുവിനെ വളർത്തിയ നിങ്ങളുടെ പിതാവിൽ നിന്ന് വ്യത്യസ്തമായി, ‘ആ പരാജയപ്പെട്ട ചലച്ചിത്രകാരൻ’ നട്ടെല്ലില്ലാത്ത ഒരു മകനെയല്ല വളർത്തിയത്. അദ്ദേഹത്തിന്റെ പേര് സിബി മലയിൽ എന്നാണ്. മുന്നോട്ടു വരൂ. നിങ്ങളുടെ കഴിവിന്റെ പരമാവധി കാണിക്ക്.
തെറ്റിദ്ധരിക്കപ്പെട്ട ഒരു കാര്യം ചൂണ്ടിക്കാണിക്കുന്നത് ഒരു മഹാഅപരാധമാണ് പോലും. ഒന്ന് ശ്രദ്ധിക്കൂ, ഭയമില്ലാത്തവരെ ആർക്കും അപമാനിക്കാൻ സാധിക്കില്ല. അതൊക്കെ പിന്നീട് പഠിക്കേണ്ട പാഠങ്ങളാണ്. ഞാനൊരു തെറ്റാണ് ചൂണ്ടിക്കാണിച്ചത്. ഇതൊന്നും എന്റെ ജീവിതത്തിന്റെ ഭാഗമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാനൊരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അല്ല. അവരെ ഫോളോ ചെയ്യാനോ അൺഫോളോ ചെയ്യാനോ ആഗ്രഹിക്കുന്നവർ സ്വന്തം ഇഷ്ടപ്രകാരം ചെയ്യുക. അവർക്കെതിരെയുള്ള ഒരു വ്യക്തിപരമായ ആക്രമണങ്ങളെയും ഞാൻ പിന്തുണയ്ക്കില്ല. അതായിരുന്നില്ല എന്റെ ഉദ്ദേശ്യം. എന്നാൽ അസംബന്ധത്തെ അസംബന്ധമെന്ന് വിളിക്കുന്നത് ആളുകളെ പ്രകോപിപ്പിക്കുന്നുവെങ്കിൽ അങ്ങനെയാകട്ടെ. ഇനി കൂടുതലായി ഒന്നും പറയാനില്ല. എല്ലാവർക്കും ശുഭരാത്രി .നമ്മുടെ പിന്തുണ ആവശ്യമുള്ളവർക്കുവേണ്ടി, എന്തുവന്നാലും ഒരുമിച്ച് കരുത്തോടെ നിൽക്കുക. പരസ്പരം സ്നേഹിക്കുക. പ്രളയത്തിലും മഹാമാരിയിലും നമ്മൾ പരസ്പരം താങ്ങും തണലുമായി ഒന്നിച്ച് നിന്നു. നമുക്കും ഇത് നമ്മുടെ മക്കൾക്കുവേണ്ടി തുടരാം. ജയ് ഹിന്ദ്. പി.എസ്: വ്യക്തിപരമായ ഏത് ആക്രമണങ്ങളെയും നിയമപരമായി നേരിടും.’’
സിബി മലയിലിനെ അധിക്ഷേപിച്ച് പേളി പങ്കു വച്ച പോസ്റ്റ് ഇങ്ങനെയാണ്. ‘‘എന്റെ പോസ്റ്റിനൊപ്പം ഒരു മുന്നറിയിപ്പ് നൽകേണ്ടിയിരുന്നു എന്ന് തോന്നുന്നു! അത് പലരെയും അസ്വസ്ഥരാക്കി. അത് എത്രയധികം പേരെയാണ് പ്രകോപിപ്പിച്ചത്, എനിക്ക് സമാധാനവും സുരക്ഷിതത്വവും അഹിംസയുമാണ് വേണ്ടത്! ഇവരൊക്കെ ആരാണെന്നോർത്ത് എനിക്ക് ആകാംക്ഷ തോന്നുന്നു. ഒരു പരാജയപ്പെട്ട സിനിമാക്കാരൻ എന്റെ നാല് പേജ് പോസ്റ്റിനെക്കുറിച്ച് ഇപ്പോൾ ഒരു പത്ത് പേജ് തിരക്കഥയെഴുതുന്നു. അതിനെ പരമാവധി വിഷലിപ്തമാക്കാൻ മുളകുപൊടിയും അജിനോമോട്ടോയും ചേർക്കുന്നു !
എന്റെ രണ്ട് കുട്ടികൾ ഇപ്പോൾ സുരക്ഷിതരാണോ എന്ന് ചിലർ പരിഹാസരൂപേണ ചോദിക്കുന്നുണ്ട്. അവർ പെൺകുട്ടികളാണെന്ന് എന്നെ ഓർമിപ്പിച്ചുകൊണ്ട്… അതെ, അവർ പെൺകുട്ടികളാണെന്ന് എനിക്കറിയാം. അതുകൊണ്ടെന്താ ? ഓ ! എന്റെ പ്രസ്താവന മാറ്റാൻ എന്നെ ഭീഷണിപ്പെടുത്തുകയാണോ? അതിനായി ആദ്യം അവരുടെ ഈ അമ്മപോരാളിയെ തൊടണം. നിങ്ങൾ കളിക്കുന്നത് തെറ്റായ ആളോടാണ്. എനിക്ക് അഭിപ്രായ സ്വാതന്ത്ര്യം നൽകേണ്ട കാര്യം നിങ്ങൾക്കില്ല. അത് എനിക്കിപ്പോൾ തന്നെയുണ്ട്, ഞാൻ അത് ഉപയോഗിക്കുകയും ചെയ്യും! നിങ്ങളുടെ പതിവ് പാവയല്ല ഞാൻ. ഞാൻ പേളി മാണിയാണ്. അതെ! എന്റെ പ്രിയപ്പെട്ട നിറം കാവിയാണ്.’’–പേളി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
ഇരുവരുടെയും പോസ്റ്റുകൾ വൈറലായതോടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ ചർച്ചയാണ് നടക്കുന്നത്. ഒരു വിഭാഗം പേളിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുമ്പോൾ, മറ്റൊരു വിഭാഗം ജോയുടെ വിമർശനത്തോടാണ് യോജിക്കുന്നത്. ഇതിനിടെ ഇരുവരുടെയും പോസ്റ്റുകളും വ്യാപകമായി പങ്കുവയ്ക്കപ്പെടുകയും വിവിധ തരത്തിലുള്ള പ്രതികരണങ്ങൾ ഉയരുകയും ചെയ്യുകയാണ്.


















































