പത്തനംതിട്ട: രാഹുലിനെതിരായ മൂന്നാം ബലാത്സംഗ കേസിൽ സംഭവം നടന്നിട്ട് ഏകദേശം രണ്ടുവർഷത്തോളം കഴിഞ്ഞ ശേഷമാണ് പരാതി നൽകിയതെന്നും പോലീസ് അറസ്റ്റിന്റെ കാര്യത്തിൽ നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നും നിരീക്ഷിച്ചാണ് കോടതി എംഎൽഎയ്ക്കു ജാമ്യം അനുവദിച്ചത്. രാഹുലിനെതിരായ മൂന്നാമത്തെ പീഡനക്കേസിൽ പത്തനംതിട്ട സെഷൻസ് കോടതിയാണ് ഇന്നലെ ജാമ്യം അനുവദിച്ചത്.
അതേസമയം കേസിൽ പ്രതിഭാഗത്തിന്റെ കണ്ടെത്തലുകളും കോടതിയുടെ നിരീക്ഷണവും ഇങ്ങനെ-
കേസിൽ ബന്ധം പരസ്പര സമ്മതത്തോടെയാണ് ഇരുവരും ബന്ധപ്പെട്ടതെന്നു തെളിയിക്കുന്ന ശബ്ദരേഖ പ്രതിഭാഗം ഹാജരാക്കിയിരുന്നു. യുവതിയുടെ മാത്രം ശബ്ദമുള്ള പെൻഡ്രൈവാണ് പ്രതിഭാഗം ഹാജരാക്കിയത്. ഇതിൽ ആരുടെയും സമ്മർദമില്ലാത്ത രീതിയിലാണ് യുവതി സംസാരിക്കുന്നതെന്ന നിരീക്ഷണം കോടതി നടത്തി. എന്നാൽ ഇത് പരാതിക്കാരിയുടെ ശബ്ദമാണെന്ന സ്ഥിരീകരണം കോടതി നടത്തിയില്ല. അതേസമയം ജാമ്യം അനുവദിച്ചാൽ പ്രതി പരാതിക്കാരിയെ ഭീഷണിപ്പെടുത്തുമെന്ന വാദം കോടതി അംഗീകരിച്ചില്ല. കാനഡയിലുള്ള പരാതിക്കാരിയെ പ്രതി എങ്ങനെ ഭീഷണിപ്പെടുത്തുമെന്നാണ് കോടതി വിധിയിൽ പറയുന്നത്.
അതുപോലെ തിരുവല്ലയിലെ ഹോട്ടൽ മുറിയിലെ പീഡനം കഴിഞ്ഞ് പരാതി നൽകാൻ വൈകിയെന്ന് ഉത്തരവിൽ പറയുന്നു. കേസിന് ആസ്പദമായ സംഭവം കഴിഞ്ഞും പരാതിക്കാരിയും പ്രതിയും നല്ല ബന്ധത്തിലായിരുന്നു. വിവാഹിതയായിരിക്കുന്ന വ്യക്തിക്ക് എങ്ങനെ വിവാഹ വാഗ്ദാനം നൽകാൻ കഴിയുമെന്നും കോടതി വിധിയിൽ ചൂണ്ടിക്കാട്ടി. പാലക്കാട് ഒന്നിച്ച് ഫ്ലാറ്റ് വാങ്ങാൻ ശ്രമിച്ച കാര്യം വിധിയിൽ ചൂണ്ടിക്കാട്ടി. കേസിൽ നേരിട്ടുള്ള സാക്ഷികളില്ല. പ്രതിക്കെതിരെ മറ്റ് പരാതികൾ ഉയർന്നപ്പോഴാണ് പരാതിക്കാരി രംഗത്തെത്തുന്നതെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം ഗർഭിണിയാണെന്നു മനസിലാക്കിയ ശേഷവും പരാതിക്കാരി രാഹുലിന് പണം അയച്ചു. ഈ സമയത്തും രാഹുലുമായി നല്ല ബന്ധം തുടർന്നതിനു തെളിവായി ഫോൺ സന്ദേശങ്ങൾ ഉൾപ്പെടെ പ്രതിഭാഗം ഹാജരാക്കി. പീഡനക്കേസുകളിൽ പല കാരണങ്ങൾ കൊണ്ട് വിവരം പോലീസിനെ അറിയിക്കാൻ വൈകാറുണ്ട്. എന്നാൽ ഈ കേസിൽ ഒരു വർഷവും 9 മാസവും പരാതി നൽകാൻ വൈകിയതിനു കൃത്യമായ വിശദീകരണം നൽകാൻ പരാതിക്കാരിക്കു കഴിഞ്ഞില്ലെന്നും കോടതി വിധിയിൽ പറയുന്നു.
ഇതിനിടെ രാഹുൽ അന്വേഷണത്തോട് നിസഹകരിക്കുന്ന കാര്യം പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. മൊഴിപ്പകർപ്പ് പരാതിക്കാരി ഡൗൺലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തി തപാൽ വഴി എസ്ഐടിക്ക് അയച്ചെന്നും പ്രോസിക്യൂഷൻ അറിയിച്ചു. നിരന്തരമായി സമാനകുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടയാളാണെന്നും പുറത്തിറങ്ങിയാൽ അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ പറഞ്ഞു. രാജ്യത്തിനു പുറത്തും പ്രതിക്ക് ബന്ധങ്ങളുണ്ട്. എന്നാൽ പ്രോസിക്യൂഷന്റെ ഈ വാദങ്ങൾ തള്ളിയാണ് ഇപ്പോൾ രാഹുൽ മാങ്കൂട്ടത്തിലിനു ജാമ്യം ലഭിച്ചത്.
അന്വേഷണം പൂർത്തിയാകും വരെ റിമാൻഡ് തുടരേണ്ട സാഹചര്യമില്ല, കുറ്റാരോപിതൻ ജാമ്യത്തിലായാലും അന്വേഷണം പൂർത്തിയാക്കാമെന്നും വിലയിരുത്തിയാണു ജാമ്യം അനുവദിച്ചത്. തെളിവു ശേഖരണത്തിനു മതിയായ സമയം ലഭിച്ചെന്നും ഉത്തരവിലുണ്ട്. 50,000 രൂപയുടെ രണ്ട് ആൾ ജാമ്യം, അന്തിമ റിപ്പോർട്ട് സമർപ്പിക്കും വരെ 3 മാസം എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം, അന്വേഷണവുമായി സഹകരിക്കണം, വിളിപ്പിച്ചാൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല, പരാതിക്കാരിയെ നേരിട്ടോ സമൂഹമാധ്യമത്തിലൂടെയോ ഭീഷണിപ്പെടുത്താൻ പാടില്ല തുടങ്ങിയ നിബന്ധനകളാണ് ജാമ്യ ഉത്തരവിലുള്ളത്.
പ്രതിഭാഗത്തിന്റെ വാദം ഇങ്ങനെ-
ഉഭയകക്ഷി സമ്മതത്തോടെയുള്ള ബന്ധമാണ് യുവതിയുമായി ഉണ്ടായിരുന്നത്. അതിലെ പ്രശ്നങ്ങളാണ് ഇപ്പോഴത്തെ പരാതിക്കു കാരണം. പരാതിക്കാരി വിവാഹിതയാണെന്നും രാഹുലിന് ആദ്യം സന്ദേശം അയച്ച് പരിചയപ്പെട്ടത് യുവതിയാണ്. വിവാഹിതയായ പരാതിക്കാരി അതേസമയം തന്നെ രാഹുലുമായി ബന്ധം സ്ഥാപിച്ചു. ഗർഭാവസ്ഥയിലുണ്ടായ ശാരീരിക പ്രയാസങ്ങൾ മറച്ചു വച്ച് ഭർത്താവിനോട് പരാതിക്കാരി കളവു പറഞ്ഞു. രാഹുലിനെ രക്ഷിക്കാനാണ് അന്ന് യുവതി ശ്രമിച്ചത്.
രാഹുലിന്റെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. അന്വേഷണവുമായി സഹകരിക്കുന്നില്ല എന്ന വാദം തെറ്റാണെന്ന് ഇതിലൂടെ തെളിഞ്ഞു. രാഹുലിനെ കണ്ട് ഭ്രമിച്ചവരാണു പരാതിക്കാരെല്ലാം. അതുപോലെ പോലീസ് കേസെടുത്തത് നിയമവിരുദ്ധമാണ്. നടപടി കൈകാര്യം ചെയ്തതിലും മൊഴിയെടുപ്പിലും വീഴ്ചയുണ്ടായി. പരാതി നൽകി 3 ദിവസത്തിനകം പരാതിക്കാരി നേരിട്ട് ഹാജരായി ഒപ്പിടണമെന്ന നിബന്ധന പാലിച്ചില്ല.














































