വാഷിങ്ടൺ: അമേരിക്കയിലെ ട്രക്കിംഗ് മേഖലയിലെ കുടിയേറ്റ തൊഴിലാളികൾക്ക് പകരം വിരമിച്ച യുഎസ് സൈനികരെ നിയമിക്കുമെന്ന പ്രഖ്യാപനവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അനധികൃത കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവർമാർക്കെതിരെ കർശന നടപടി തുടരുമെന്നും സൈന്യത്തിൽ വലിയ വാഹനങ്ങൾ ഓടിച്ച പരിചയമുള്ള മുൻ സൈനികർക്ക് കൂടുതൽ അവസരം നൽകുമെന്നും അദ്ദേഹം പറഞ്ഞു. പെൻസിൽവേനിയയിൽ നടന്ന സൈനിക നിക്ഷേപ സംഗമത്തിലായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
അനധികൃതമായി അമേരിക്കയിൽ പ്രവേശിച്ച, ആവശ്യമായ രേഖകളോ സാധുവായ ഡ്രൈവിങ് ലൈസൻസോ ഇല്ലാതെ ട്രക്കുകൾ ഓടിക്കുന്നവർക്കെതിരെ രാജ്യമൊട്ടാകെ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. റോഡ് സുരക്ഷയെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പുതിയ നയത്തെ ന്യായീകരിച്ചത്. റോഡ് ചിഹ്നങ്ങൾ മനസ്സിലാക്കാൻ കഴിയാത്തവരും ലഹരിവസ്തുക്കൾക്ക് അടിമകളായവരും വലിയ ട്രക്കുകൾ ഓടിക്കാൻ പാടില്ലെന്നും, അവരുടെ സ്ഥാനത്ത് അമേരിക്കൻ മുൻ സൈനികരെ നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രംപിന്റെ ഈ പ്രഖ്യാപനം യാഥാർഥ്യമായാൽ അമേരിക്കയിലെ ട്രക്കിംഗ് മേഖലയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ വംശജർക്കും വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. പ്രത്യേകിച്ച് പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് തൊഴിലാളികളാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്.
ഈ വർഷം മാർച്ചിൽ നിയമപരമായ രേഖകളുള്ള ഏകദേശം രണ്ട് ലക്ഷം കുടിയേറ്റ ട്രക്ക് ഡ്രൈവർമാരുടെ ലൈസൻസുകൾ റദ്ദാക്കിയിരുന്നു. കൂടാതെ, കൊമേഴ്സ്യൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ പരിശോധന നിർബന്ധമാക്കുകയും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതോടെ വിദേശ തൊഴിലാളികൾക്ക് മേഖലയിൽ തുടരുന്നത് കൂടുതൽ പ്രയാസകരമായിട്ടുണ്ട്.
അമേരിക്കൻ പൗരന്മാർ വലിയ ട്രക്കുകൾ ഓടിക്കാൻ താത്പര്യം കുറവായി കാണിച്ചതോടെയാണ് സമീപകാലത്ത് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ ഈ മേഖലയിലേക്ക് വ്യാപകമായി എത്തിയത്. ഉയർന്ന വേതനവും സ്ഥിരതയുള്ള തൊഴിലവസരങ്ങളും ഇതിന് പ്രധാന കാരണമായിരുന്നു. നോർത്ത് അമേരിക്കൻ പഞ്ചാബി ട്രക്കേഴ്സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം അമേരിക്കയിലെ ട്രക്കിംഗ് മേഖലയിലായി 1.3 ലക്ഷം മുതൽ 1.5 ലക്ഷം വരെ പഞ്ചാബ്, ഹരിയാന സ്വദേശികൾ ജോലി ചെയ്യുന്നുണ്ട്.

















































