മംഗളൂരു: പ്രണയാഭ്യർഥന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ യുവതിയെ പൊതുസ്ഥലത്ത് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നഡ ജില്ലയിലെ കക്യാപഡവ് സ്വദേശിനി ലാവണ്യ (21)യാണ് കൊല്ലപ്പെട്ടത്. കേസിലെ പ്രതിയായ ബെൽത്തങ്ങാടി സ്വദേശി ചേതൻ പിന്നീട് വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ ആരോഗ്യനില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച വൈകുന്നേരം മംഗളൂരു–ബണ്ട്വാൾ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുന്നതിനിടെയാണ് സംഭവം. കല്ലഡ്കയിലെ സ്വകാര്യ നഴ്സിങ് കോളേജിൽ ജീവനക്കാരിയായ ലാവണ്യയെ ലക്ഷ്യമിട്ട് കാറിലെത്തിയ ചേതൻ കൈവശമുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ലാവണ്യ ഓടാൻ ശ്രമിച്ചെങ്കിലും പ്രതി പിന്തുടർന്നെത്തി ആക്രമണം തുടരുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ നാട്ടുകാർ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന് ശേഷം കാറിൽ രക്ഷപ്പെട്ട പ്രതിയെ മംഗളൂരുവിലെ പച്ച്നാടി പ്രദേശത്ത് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ ഇയാൾ എലിവിഷം കഴിച്ച നിലയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
ലാവണ്യയുടെ അകന്ന ബന്ധുവായ ചേതൻ ഏറെനാളായി യുവതിയോട് പ്രണയാഭ്യർഥന നടത്തിയിരുന്നതായും യുവതി അത് നിരന്തരം നിരസിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടരുകയാണെന്നും പ്രതിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.


















































