ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച പ്രതികൾക്ക് തുർക്കിയിലെ അങ്കാറയിൽ നിന്ന് പ്രവർത്തിക്കുന്ന ഒരു വിദേശ ഹാൻഡ്‌ലറുമായി നേരിട്ട് ബന്ധമുണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ . അറബിയിൽ ചിലന്തി എന്ന് അർത്ഥം വരുന്ന “ഉകാസ”എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ഇയാൾ എൻക്രിപ്റ്റഡ് സന്ദേശ പ്ലാറ്റ്‌ഫോമായ സെഷൻ ആപ്പ് വഴിയാണ് മുഖ്യപ്രതിയായ ഡോ. ഉമറുമായി ബന്ധപ്പെട്ടിരുന്നതെന്നാണ് വിവരം.
എന്നാൽ ഇത് ഹാൻഡ്‌ലറുടെ യഥാർത്ഥ പേരല്ലെന്നും, വ്യക്തിത്വം മറച്ചുവെക്കാൻ ഉപയോഗിക്കുന്ന ഒരു കോഡ് നാമം ആയിരിക്കാമെന്നും ഏജൻസികൾ സംശയിക്കുന്നു. അതീവ രഹസ്യാത്മകതയ്ക്ക് പേരുകേട്ട സെഷൻ ആപ്പ് വഴിയുള്ള ആശയവിനിമയം നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയുള്ള വ്യക്തമായ നീക്കമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇതുവഴി സംഘത്തിൻ്റെ നീക്കങ്ങൾ, സാമ്പത്തിക ഇടപാടുകൾ, തീവ്രവാദ പ്രവർത്തനങ്ങളിലേക്കുള്ള റിക്രൂട്ട്‌മെൻ്റ് എന്നിവ ഏകോപിപ്പിച്ചത് അങ്കാറയിൽ നിന്നാണെന്നാണ് സൂചന.
അതേസമയം ഫരീദാബാദ് ഭീകരവാദ സംഘവുമായി ബന്ധമുള്ള നിരവധി പേർ 2022 മാർച്ചിൽ ഇന്ത്യയിൽ നിന്ന് അങ്കാറയിലേക്ക് പോയിരുന്നതായി അന്വേഷണ സംഘത്തിന് നേരത്തെ വിവരം ലഭിച്ചിട്ടുണ്ട്. ഈ യാത്രയ്ക്കിടെ ഇവർ ഹാൻഡ്‌ലറെ പരിചയപ്പെടുകയും തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടരായി സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുകയായിരുന്നുവെന്നുമാണ് സംശയം.
















































