ന്യൂയോർക്ക്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ന്യൂയോർക്കിലെത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി. നെതന്യാഹു ഒരു ‘യുദ്ധക്കുറ്റവാളി’യാണെന്നും അന്താരാഷ്ട്ര ക്രിമിനൽ കോടതി അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെന്നും മംദാനി വ്യക്തമാക്കി. ഇക്കാര്യത്തിൽ നിയമവിഭാഗവുമായി താൻ ചർച്ചകൾ നടത്തി വരികയാണെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതകൾ പരിശോധിക്കുകയാണെന്നും സൊഹ്‌റാൻ മംദാനി വ്യക്തമാക്കി. ദി ന്യൂയോർക്ക് ടൈംസിന്റെ ‘ദി ഇൻ്റർവ്യൂ’ എന്ന പോഡ്കാസ്റ്റിലാണ് മംദാനി ഈ നിർണ്ണായക നീക്കത്തെ കുറിച്ച് സൂചന നൽകിയത്.
നെതന്യാഹു ഹേഗിലെ അന്താരാഷ്ട്ര കോടതിയിലാണ് ഇരിക്കേണ്ടത്. കഴിഞ്ഞ കുറെ വർഷങ്ങളായി അദ്ദേഹത്തിന്റെ പ്രവൃത്തികൾ ഇതിന് തെളിവാണെന്നും മംദാനി പറഞ്ഞു. അതുപോലെ ഗാസയിലെ ഇസ്രയേൽ യുദ്ധത്തെ ഒരു ‘വംശഹത്യ’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
അതേസമയം തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മംദാനി വാഗ്ദാനം ചെയ്തിരുന്നു. സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പങ്കെടുക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ന്യൂയോർക്കിലെത്താൻ സാധ്യതയുണ്ട്. അന്താരാഷ്ട്ര ക്രിമിനൽ കോടതി 2024-ലാണ് നെതന്യാഹുവിനും മറ്റ് ഇസ്രയേൽ നേതാക്കൾക്കുമെതിരെ യുദ്ധക്കുറ്റങ്ങൾ ചുമത്തി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. എന്നാൽ അമേരിക്കൻ ഭരണകൂടം ഈ വാറണ്ടിനെ അംഗീകരിക്കുന്നില്ല. ഐസിസി വാറണ്ട് നടപ്പിലാക്കാൻ രാജ്യങ്ങളെ ബാധ്യസ്ഥരാക്കുന്ന റോം ചട്ടം അമേരിക്ക ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ജോ ബൈഡനും ഐസിസി വാറണ്ടിനെ തള്ളിക്കളഞ്ഞിരുന്നു. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉൾപ്പെടെയുള്ളവർ ഐസിസിയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് മേയറുടെ പുതിയ നീക്കം.
ഇതിനിടെ മേയറുടെ പ്രസ്താവന വെറും ‘രാഷ്ട്രീയ നാടകം’ മാത്രമാണെന്ന് യുഎന്നിലെ അമേരിക്കൻ അംബാസഡർ മൈക്ക് വാൾട്ട്സ് പരിഹസിച്ചു. അമേരിക്ക ഐസിസിയിൽ അംഗമല്ലാത്തതിനാൽ ഇത്തരം നടപടികൾക്ക് നിയമസാധുതയില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. തന്റെ അറസ്റ്റിനെക്കുറിച്ചുള്ള ആശങ്കകളെ നെതന്യാഹു തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്. നെതന്യാഹു അഭിമാനപൂർവ്വം ന്യൂയോർക്കിലെത്തുമെന്ന് ഇസ്രയേൽ അംബാസഡർ ഡാനി ഡാനോണും വ്യക്തമാക്കി.
















































