തിരുപ്പൂർ: പ്ലസ് ടു അവസാനപരീക്ഷ എഴുതിയ പെൺകുട്ടികളോട് മോശമായി പെരുമാറിയതായി ആരോപിച്ച് പരീക്ഷാഹാളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്‌തു. തിരുപ്പൂർ അമ്മപാളയത്തെ രാമകൃഷ്‌ണ വിദ്യാലയത്തിലെ അദ്ധ്യാപകനായ സമ്പത്ത് കുമാറിനെയാണ് (34) തിരുപ്പൂർ കൊങ്കുനഗർ വനിതാ പോലീസ് അറസ്റ്റ് ചെയ്തത്.
തിരുപ്പൂർ വെങ്കമേട്ടിലെ സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലെ പരീക്ഷാകേന്ദ്രത്തിലാണ് സംഭവം. ചൊവ്വാഴ്‌ച പ്ലസ്ടു അവസാനപരീക്ഷ നടക്കുന്ന സമയത്ത് പരിശോധന നടത്താനെന്ന വ്യാജേന സമ്പത്ത് കുമാർ ഇടയ്‌ക്കിടെ ശരീരത്തിൽ സ്‌പർശിച്ചെന്നാണ് പെൺകുട്ടികളുടെ പരാതി. ക്ലാസ് മുറിയിൽ ആറ് പെൺകുട്ടികളും അഞ്ച് ആൺകുട്ടികളുമാണ് ഉണ്ടായിരുന്നത്.
പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം പെൺകുട്ടികൾ മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ പരീക്ഷാകേന്ദ്രം സൂപ്പർവൈസറെയും തിരുപ്പൂർ സിറ്റി പോലീസിനെയും വിവരമറിയിച്ചു. തുടർന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പ്രദീപ് കുമാറിന്റെയും കൊങ്കുനഗർ വനിതാ പോലീസ് ഇൻസ്‌പെക്‌ടർ ഗോമതിയുടെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.