കൊച്ചി: പാതിവില തട്ടിപ്പ് കേസിലെ മുഖ്യ പ്രതി കുടയത്തൂർ സ്വദേശി അനന്തുകൃഷ്ണൻ ഇനി സ്‌കൂട്ടർ നൽകാനുള്ളത് നൽകാനുള്ളത് 31,000 പേർക്കെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. 230 കോടി രൂപയുടെ ബാധ്യതയാണ് നിലവിൽ അനന്തുവിനുള്ളതെന്നും ക്രൈംബ്രാഞ്ച് പറയുന്നു.
പകുതി വിലയ്ക്ക് ഇരുചക്രവാഹനം നൽകാമെന്നു പറഞ്ഞ് വാങ്ങിയ പണംകൊണ്ട് പ്രതി ലാപ്ടോപ്പുകളും തയ്യൽമെഷീനും നൽകിയിട്ടുണ്ട്. 60-ഓളം ജീവനക്കാരുണ്ടായിരുന്നതായും ഇവർക്ക് ശമ്പളം, ഹൈക്കോടതി ജങ്ഷനിലെ രണ്ട് ഫ്‌ലാറ്റുകളുടെ വാടക, ഓഫീസ് മുറികളുടെ വാടക, ഇരുചക്രവാഹന വിതരണ ചടങ്ങുകളുടെ പ്രചാരണം എന്നിവയ്ക്കായി 60 കോടിയോളം രൂപ ചെലവഴിച്ചതായും ക്രൈംബ്രാഞ്ച് കണ്ടെത്തി.
ആഭരണപ്രമികളുടെ വില്ലൻ ട്രംപ് തന്നെ- പുതുചരിത്രം കുറിച്ച് പൊന്നിന്റെ കുതിപ്പ്, പവന് 64,600 രൂപയായി
അതേസമയം കൂടുതൽ ചോദ്യംചെയ്യലിനായി മുഖ്യ പ്രതി അനന്തുകൃഷ്ണനെ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വീണ്ടും കസ്റ്റഡിയിൽ വാങ്ങി. തട്ടിപ്പുമായി ബന്ധപ്പെട്ട് കോതമംഗലത്ത് രജിസ്റ്റർ ചെയ്ത കേസിൽ കോടതി അനുമതിയോടെ അനന്തുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് വിശദമായ അന്വേഷണത്തിനായി ഇയാളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. വ്യാഴാഴ്ച രാവിലെ തിരികെ കോടതിയിൽ ഹാജരാക്കണം.
പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് പതിനായിരക്കണക്കിന് ബാങ്ക് ഇടപാടുകളാണ് കഴിഞ്ഞ രണ്ട് വർഷത്തിനിടെ അനന്തു നടത്തിയിട്ടുള്ളതെന്നും ക്രൈംബ്രാഞ്ച്. 50,000-ത്തിനടുത്ത് ആളുകൾ വിവിധ പദ്ധതികൾക്കായി പണം നൽകിയിട്ടുണ്ട്. 18,000-ത്തോളം സ്‌കൂട്ടറുകൾ അനന്തുവും സംഘവും കൈമാറി. ലാപ്ടോപ്പ്, തയ്യൽ മെഷീൻ, രാസവളം എന്നിവയ്ക്കും പണം നൽകിയവർ നിരവധിയാണ്. ലഭിച്ച പണം അപേക്ഷകരല്ലാത്തവർക്ക് ബാങ്ക് വഴിയും അല്ലാതെയും കൈമാറിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ചില ഇടപാടുകളിൽ അനന്തു നേരത്തേ നൽകിയ വിശദീകരണം തൃപ്തികരമല്ലായിരുന്നു. സംശയങ്ങൾ ബാക്കി നിൽക്കുന്നതിനാൽ അനന്തുവിന്റെ സാന്നിധ്യത്തിൽ അക്കൗണ്ട് ഇടപാടുകൾ പരിശോധിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം.
കൂടാതെ അനന്തുവിന്റെ സ്വത്തുക്കൾ കണ്ടു കെട്ടാനുള്ള നീക്കവും ക്രൈംബ്രാഞ്ച് തുടങ്ങി. ഇതിനുള്ള റിപ്പോർട്ട് മൂവാറ്റുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയിട്ടുണ്ട്. കുടയത്തൂരിൽ അഞ്ചിടത്ത് അനന്തുകൃഷ്ണൻ ഭൂമി വാങ്ങിയതായി കണ്ടെത്തിയിരുന്നു.
അതേസമയം പാതിവില തട്ടിപ്പുകേസിൽ കോൺഗ്രസ് നേതാവും അഭിഭാഷകയുമായ ലാലി വിൻസെന്റിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കണ്ണൂർ ടൗൺ സൗത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ മുൻകൂർ ജാമ്യം അനുവദിച്ചത്. ലാലി വിൻസെന്റ് രണ്ടാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം. അറസ്റ്റുണ്ടായാൽ ജാമ്യം അനുവദിക്കണമെന്നുമാണ് നിർദേശം.
നിയമോപദേശം നൽകിയ വകയിലാണ് അനന്തുകൃഷ്ണനിൽനിന്ന് പണം കൈപ്പറ്റിയതെന്ന് ലാലി വിൻസെന്റ് വ്യക്തമാക്കിയിരുന്നു. സമാന കേസിലെ മറ്റു ചില പ്രതികൾ നൽകിയ മുൻകൂർ ജാമ്യ ഹർജിയും കോടതി തീർപ്പാക്കി. അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ മൂന്നാഴ്ചയ്ക്കകം ഹാജരാകാനും മൂന്നുദിവസം ചോദ്യംചെയ്ത ശേഷം ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യാമെന്നും നിർദേശിച്ചിട്ടുണ്ട്. അറസ്റ്റുണ്ടായാൽ ജാമ്യ ഹർജി നൽകുന്ന പക്ഷം മജിസ്‌ട്രേറ്റ് കോടതി അന്നുതന്നെ നിയമപരമായി പരിഗണിച്ച് തീർപ്പാക്കണമെന്നും ഉത്തരവിലുണ്ട്.