മൈസൂരു: വിഖ്യാത പിന്നണി ഗായിക എസ്. ജാനകിക്ക് കേരള സർക്കാരിന്റെ ഔദ്യോഗിക ആദരാഞ്ജലി. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ മൈസൂരു മഹാരാജാ ഗ്രൗണ്ടിലെ പൊതുദർശന വേദിയിലെത്തി പുഷ്പചക്രം സമർപ്പിച്ച് അന്തിമോപചാരം അർപ്പിച്ചു.
തലമുറകളെ സംഗീതത്തിന്റെ മാന്ത്രികതകൊണ്ട് ബന്ധിപ്പിച്ച അപൂർവ പ്രതിഭയായിരുന്നു എസ്. ജാനകിയെന്ന് മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഭാഷകളുടെയും അതിരുകളുടെയും വേർതിരിവുകൾ മറികടന്ന് ഇന്ത്യൻ സംഗീതലോകത്തിന് അവർ നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രിയഗായികയെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരക്കണക്കിന് ആരാധകരും സംഗീതലോകത്തെ പ്രമുഖരും പൊതുജനങ്ങളും മഹാരാജാ ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തി. ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് പൊതുദർശനം ആരംഭിച്ചത്. കർണാടക സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി യതീന്ദ്ര സിദ്ധരാമയ്യ ചടങ്ങുകളിൽ പങ്കെടുത്തു.
പൊതുദർശനത്തിന് ശേഷം എസ്. ജാനകിയുടെ ഭൗതികശരീരം മൈസൂരുവിലെ ഹനിയഹുണ്ടി ഫാംഹൗസിലേക്ക് കൊണ്ടുപോയി. വൈകിട്ട് അഞ്ചോടെയാണ് സംസ്കാരച്ചടങ്ങുകൾ ആരംഭിച്ചത്. ജാനകിയുടെ ആഗ്രഹപ്രകാരമാണ് മൈസൂരുവിൽ അന്ത്യവിശ്രമം ഒരുക്കിയത്. കൊച്ചുമകൾ അപ്സര അന്ത്യകർമങ്ങൾ നിർവഹിച്ചു.
ശ്വാസകോശ സംബന്ധമായ അസ്വസ്ഥതയെ തുടർന്ന് ശനിയാഴ്ച ഉച്ചയോടെ മൈസൂരു അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച എസ്. ജാനകിയെ ഗുരുതരാവസ്ഥയിലായതിനാൽ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി ഏഴരയോടെയാണ് അന്ത്യം സംഭവിച്ചത്.
















































