കോഴിക്കോട്: പെൺകുട്ടികളുടെ ഫോട്ടോ മോർഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകളിൽ വിൽപന നടത്തിയതായി യുവാവിനെതിരെ പരാതി. കോഴിക്കോട് വള്ളിക്കുന്ന് സ്വദേശി നിതിൻ മോഹൻദാസിന് എതിരെയാണ് പരാതി. ഇൻസ്റ്റഗ്രാം പ്രൊഫൈലുകളിൽ നിന്ന് ഫോട്ടോ ഡൗൺലോഡ് ചെയ്താണ് പ്രചരിപ്പിക്കുന്നതെന്നാണ് യുവാവിനെതിരെയുള്ള ആരോപണം. ചിത്രങ്ങൾ മോർഫ് ചെയ്ത അശ്ലീല കണ്ടന്റുകൾ ഉൾപ്പെടുത്തിയാണ് പ്രചരിപ്പിക്കുന്നത്. പരാതിയിൽ പരപ്പനങ്ങാടി പോലീസ് കേസെടുത്തു.
കെഎസ്ഇബിയിൽ താത്കാലികമായി ജോലി ചെയ്യുന്ന ഇയാൾക്കെതിരെ രാമനാട്ടുകര സ്വദേശിനിയായ സാന്ദ്ര സദാനന്ദൻ എന്ന യുവതിയാണ് പരാതി നൽകിയത്. ഇത്തരത്തിൽ നിരവധി പെൺകുട്ടികളുടെ ഫോട്ടോ ഈ ഗ്രൂപ്പുകളിൽ ഉള്ളതായി യുവതി പറയുന്നു യുവതിയെ നേരത്തെ പരിചയമുള്ള യുവാവാണ് ഫോട്ടോകൾ മോർഫ് ചെയ്ത് വിൽപന നടത്തുന്നത്. ഫോട്ടോ വിൽപനക്ക് പുറമെ എക്‌സ്‌ചേഞ്ചിങ്ങും നടക്കുന്നുന്നുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. മാത്രമല്ല യുവാവ് പെൺകുട്ടികൾക്ക് വാട്‌സപ്പിലും ഇൻസ്റ്റഗ്രാമിലും ലൈംഗിക ചുവയോടുള്ള സന്ദേശങ്ങൾ അയക്കുകയും, ഫോട്ടോകളും ദൃശ്യങ്ങളും പങ്കുവെക്കുകയും ചെയ്തതായി യുവതികൾ പറയുന്നു.
ഏപ്രിൽ 10നാണ് താൻ ഈ വിവരം അറിയുന്നതെന്നും ഇക്കാര്യം സഹോദരനാണ് ശ്രദ്ധയിൽപ്പെടുത്തിയതെന്നും സാന്ദ്ര പറയുന്നു. മോശമായ പേരുള്ള ഗ്രൂപ്പിലാണ് ഇത്തരം ചിത്രങ്ങൾ പ്രചരിക്കുന്നത്. ചെറുപ്പത്തിൽ കണ്ടിട്ടുള്ള പരിചയമുള്ള യുവാവാണ് ഇതിന് പിന്നിൽ. ഗ്രൂപ്പിന്റെ ഡിപിയിൽ പോലും തന്റെ ചിത്രമാണെന്നും സാന്ദ്ര പരാതിയിൽ പറയുന്നു. കേസിന് പോകരുതെന്നാണ് യുവാവിന്റെ അമ്മ കരഞ്ഞ് പറഞ്ഞത്. കൊച്ചു കുട്ടികളുടെ ചിത്രം പോലും പ്രചരിപ്പിക്കുന്ന ഗ്രൂപ്പിനെ കുറിച്ച് യുവാവിനോട് ചോദിച്ചപ്പോൾ തെറ്റുപറ്റിപ്പോയെന്നാണ് ഇയാൾ ആദ്യം പ്രതികരിച്ചത്. എന്നാൽ ഇപ്പോൾ ഫോൺ ഹാക്ക് ചെയ്‌തെന്നാണ് പറയുന്നതെന്നും സാന്ദ്ര ഒരു മാധ്യമത്തോട് പ്രതികരിച്ചു. യൂണിഫോമിലുള്ള കുട്ടികളുടെ ചിത്രങ്ങളുണ്ട്. കെഎസ്ഇബിയിൽ താത്കാലികമായി ജോലി ചെയ്യുന്ന ഇയാൾക്കെതിരെ കണ്ണൂർ സ്വദേശിയായ പെൺകുട്ടിയുടെ പരാതിയിൽ ഫോൺ സറണ്ടറാക്കിയിരുന്നു. എന്നാൽ ഒരു പ്രമുഖൻ വിളിച്ച് പറഞ്ഞ് പോലീസ് ഫോൺ തിരിച്ചുകൊടുത്തുവെന്നും യുവതി ആരോപിച്ചു.













































