തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിൽ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയാകുമെന്ന് സൂചന. ചെന്നിത്തലയുമായി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് തീരുമാനം. സതീശൻ ധനമന്ത്രിസ്ഥാനം ഏറ്റെടുക്കാനാണ് സാധ്യതയെന്നും റിപ്പോർട്ടുകൾ പറയുന്നു.
നേരത്തെ ചെന്നിത്തലയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി വി.ഡി. സതീശൻ ചെന്നിത്തലയുടെ വഴുതക്കാട്ടുള്ള വീട്ടിലെത്തിയിരുന്നു. ഒരു ദിവസത്തിനിടെ രണ്ടാം തവണയാണ് വി.ഡി. സതീശൻ ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയത്. അതോടൊപ്പം അൻവർ സാദത്ത്, ഐ.സി.ബാലകൃഷ്ണൻ എന്നിവരെയും മന്ത്രിസഭയിൽ പ്രധാന വകുപ്പുകൾ നൽകി ഉൾപ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രി സ്ഥാനം വി.ഡി. സതീശന് നൽകിക്കൊണ്ട് ഹൈക്കമാൻഡിന്റെ അറിയിപ്പ് വന്നതോടെ ചെന്നിത്തല കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ചെന്നിത്തല മന്ത്രിസഭയിലേക്കില്ലെന്ന തരത്തിൽ അഭ്യൂഹങ്ങളുയർന്നു. ദീപാദാസ് മുൻഷിയും വി.ഡി. സതീശനും ഉൾപ്പെടെ പിന്നീട് ചെന്നിത്തലയെ വീട്ടിലെത്തി കണ്ട് മഞ്ഞുരുക്കത്തിന് ശ്രമം നടത്തി. തുടർന്ന് മന്ത്രിസഭയിലേക്ക് വരണമെങ്കിൽ ആഭ്യന്തരംതന്നെ വേണമെന്ന് ചെന്നിത്തല നിലപാടെടുത്തതായി വാർത്ത പുറത്തുവന്നിരുന്നു.
അതേസമയം നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി. രമേശ് ചെന്നിത്തലയെ അദ്ദേഹത്തിന്റെ വഴുതക്കാട്ടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് വി ഡി കെ.സി. വേണുഗോപാലിനെ സന്ദർശിച്ചത്. കൂടിക്കാഴ്ച 20 മിനിറ്റ് നീണ്ടുനിന്നു. വി.ഡി.സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ശേഷം ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.
















































