ന്യൂഡൽഹി: കേരളം അഭിമുഖീകരിക്കുന്ന തെരുവുനായ പ്രശ്നത്തിന് സുപ്രീംകോടതിയുടെ നിർദേശങ്ങളനുസരിച്ച് ദയാവധം ഉൾപ്പെടെയുള്ളവ നടപ്പാക്കുമെന്ന് മന്ത്രി കെ.എം. ഷാജി. ഇത്തരം തെരുവുനായകളെ മനസിലാക്കാൻ നിർമിതബുദ്ധിയുടെ സഹായം തേടുമെന്നും വ്യക്തമാക്കി. കേരള പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കയായിരുന്നു മന്ത്രി. മനുഷ്യജീവന് ഭീഷണിയാകുന്ന സാഹചര്യങ്ങളിൽ അപകടകാരികളും അക്രമകാരികളുമായ തെരുവുനായകളെ ദയാവധംചെയ്യാമെന്ന് നേരത്തേ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
അതുപോലെ മാലിന്യസംസ്കരണത്തിനായി മാലിന്യ സംസ്കരണ അതോറിറ്റി രൂപവത്കരിക്കുമെന്നും ഷാജി പറഞ്ഞു. ദുർബലവിഭാഗങ്ങൾക്ക് കിട്ടുന്ന ഫണ്ടുകൾ പരിശോധിക്കുന്നതിന് മൂന്നുകേന്ദ്രങ്ങൾ സ്ഥാപിക്കും. മുനിസിപ്പാലിറ്റിക്കും കോർപ്പറേഷനും സ്വയം പണം സമ്പാദിക്കാനാവുന്ന വിധം മുനിസിപ്പൽ ബോണ്ട് ഉൾപ്പെടെ നടപ്പാക്കുന്നത് പരിശോധിക്കും. പഞ്ചായത്തുകളെ നഗരപഞ്ചായത്തുകളായി വർഗീകരിക്കുന്നതും പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു.
ശേഷാദ്രിനാഥനെ വർഗീയവാദിയാക്കുന്നത് സങ്കടകരം ശേഷാദ്രിനാഥനെ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണറായി നിയമിച്ചതിൽ മുന്നണിക്കുള്ളിൽനിന്നുതന്നെ പ്രതിഷേധമുയർന്നതിലും മന്ത്രിയുടെ പ്രതികരണമെത്തി. ശേഷാദ്രിനാഥനെ നിയമിച്ചുകഴിഞ്ഞെന്നും ആ വിഷയം അവസാനിച്ചെന്നും അദ്ദേഹം പറഞ്ഞു. ശേഷാദ്രിനാഥന്റെ ഒരു സംഘി ഇടപെടലെങ്കിലും കാണിച്ചുതരൂ എന്ന് മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടു. ആ മനുഷ്യനെ എന്നല്ല ഒരു മനുഷ്യനെയും വർഗീയവാദിയാക്കുന്നത് അപകടകരമാണ്. അദ്ദേഹം ഒരു വക്കീലും ജഡ്ജിയുമായിരുന്നു. എല്ലാം പരിശോധിച്ചാണ് അദ്ദേഹത്തെ നിയമിച്ചതെന്നും ഷാജി കൂട്ടിച്ചേർത്തു.

















































