ചെന്നൈ: തമിഴ്നാട് കരൂർ ദുരന്തത്തിൽ ജീവൻ നഷ്ടമായ കുടുംബത്തിൽ നിന്ന് ഒരാൾക്ക് സർക്കാർ ജോലി നൽകാൻ വിജയ് സർക്കാറിന്റെ തീരുമാനം. വിജയ് നേരിട്ട് നിയമന ഉത്തരവ് കൈമാറുമെന്നാണ് റിപ്പോർട്ട്. ഇതിനായി ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും.
2025 സെപ്റ്റംബർ 27-നാണ് തമിഴകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. വിജയ്‍യെ കാണാനെത്തിയ 41 പേരാണ് ദുരന്തത്തിൽ മരിച്ചത്. വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ ‘തമിഴക വെട്രി കഴകത്തിന്റെ’ (TVK) തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയായിരുന്നു ദാരുണ സംഭവം. വിജയ്‌യുടെ റാലിയിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിന് ആളുകളാണ് അന്ന് ഒത്തുകൂടിയത്. വിജയ് എത്തുന്നതിൽ ഏകദേശം 7 മണിക്കൂറോളം വൈകിയതിനെത്തുടർന്ന് ആളുകൾ തടിച്ചുകൂടി. അദ്ദേഹത്തിന്റെ വാഹനവ്യൂഹം എത്തിയതോടെ ജനക്കൂട്ടം ഒരുമിച്ച് മുന്നോട്ട് ഇരച്ചുകയറാൻ ശ്രമിക്കുകയും അനിയന്ത്രിതമായ തിക്കും തിരക്കമുണ്ടാകുകയും ചെയ്തു. ഇതിനിടെ പലരും ശ്വാസം കിട്ടാതെയും നിലത്തുവീണ് ചവിട്ടേറ്റുമാണ് മരണപ്പെട്ടത്.


















































