വാഷിങ്ടൺ: മിഡിൽ ഈസ്റ്റിലെ യുദ്ധ സാഹചര്യത്തിൽ പുതിയ ആശങ്കകൾ ഉയർത്തുന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഈ വർഷം ആദ്യം യുഎസും ഇറാനും തമ്മിൽ നടന്ന സമാധാന ചർച്ചകൾക്കിടെ ഇറാന്റെ രണ്ട് ഉന്നത പ്രതിനിധികളെ വധിക്കാൻ ഇസ്രയേൽ പദ്ധതിയിട്ടേക്കുമെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ ഭയന്നിരുന്നതായിയാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച് ഇറാന് മുന്നറിയിപ്പ് നൽകാൻ പ്രാദേശിക രാജ്യങ്ങളുടെ സഹായം യുഎസ് തേടിയതായും ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇക്കൊല്ലം ഏപ്രിലിൽ നടന്ന ചർച്ചയ്ക്കിടെയാണ് ഇത്തരമൊരു സാധ്യതയെ യുഎസ് ഉദ്യോഗസ്ഥർ ഭയന്നിരുന്നത്.
റിപ്പോർട്ടിൽ പറയുന്നതനുസരിച്ച് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചിയും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫും ഇസ്രയേലിന്റെ പ്രധാന ലക്ഷ്യങ്ങളിലായിരുന്നു. ഏപ്രിൽ മുതൽ ആരംഭിച്ച സമാധാന ചർച്ചകളെ തകർക്കാൻ ഇത്തരമൊരു നീക്കം ഇടയാക്കുമെന്ന ആശങ്കയിലായിരുന്നു അമേരിക്ക. ഈ രണ്ട് നേതാക്കളും സമാധാന ചർച്ചകളിൽ നിർണായക പങ്ക് വഹിക്കുന്നതിനാൽ ഇവരെ ലക്ഷ്യമിട്ട ആക്രമണം സമാധാന പ്രക്രിയയെ പൂർണ്ണമായും തകർക്കാൻ ഇടയാക്കുമെന്നാണ് യുഎസ് വിലയിരുത്തുന്നത്.
അമേരിക്കൻ ഉദ്യോഗസ്ഥരുടെ വിലയിരുത്തലനുസരിച്ച്, യുദ്ധത്തിന്റെ ആദ്യ ഘട്ടത്തിൽ ഇറാനിലെ ഉയർന്ന തലത്തിലുള്ള നേതാക്കളെ ലക്ഷ്യമിടുന്നത് ഇസ്രയേലിന്റെ പ്രധാന തന്ത്രമായിരുന്നു. എന്നാൽ ചർച്ചകൾ ആരംഭിച്ചതിന് ശേഷം ഇത്തരം വധശ്രമങ്ങൾ തുടരുകയാണെങ്കിൽ അത് സമാധാന ശ്രമങ്ങളെ ഗുരുതരമായി ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇറാനെ നേരിട്ട് അറിയിക്കുന്നതിന് പകരം, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലൂടെ രഹസ്യമായി മുന്നറിയിപ്പ് കൈമാറാൻ യുഎസ് നീങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു.
ഗാലിബാഫ്, ഇസ്രയേലിന്റെ ലക്ഷ്യങ്ങളിലൊന്നാണെന്ന് പിന്നീട് വ്യക്തമായതോടെ അദ്ദേഹത്തിനെതിരേ ആക്രമണങ്ങൾ നടത്തരുതെന്ന് യുഎസ് ആവശ്യപ്പെട്ടിരുന്നെന്നും റിപ്പോർട്ടിലുണ്ട്. നേരത്തെ, മാർച്ച് മാസത്തിൽ വാൾ സ്ട്രീറ്റ് ജേണൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലും അരാഘ്ചിയും ഘലിബാഫും ഇസ്രയേലിന്റെ ലക്ഷ്യങ്ങളുടെ പട്ടികയിലുണ്ടായിരുന്നെന്നും എന്നാൽ യുഎസ് അഭ്യർഥനയ്ക്ക് പിന്നാലെ താൽക്കാലികമായി ഇരുവരെയും ആ പട്ടികയിൽനിന്ന് ഒഴിവാക്കിയിരുന്നെന്നും പറഞ്ഞിരുന്നു.
ഫെബ്രുവരി 28-ന് ആരംഭിച്ച സംഘർഷം അതീവ രൂക്ഷമായിരുന്നു. അന്ന് നടന്ന ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ സുപ്രീം ലീഡർ ആയത്തുള്ള അലി ഖമനേയി ഉൾപ്പെടെ നിരവധി മുതിർന്ന നേതാക്കൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ ആക്രമണത്തിന് യുഎസ് ഇന്റലിജൻസ് പിന്തുണ നൽകിയെന്ന സൂചനകളും പുറത്തുവന്നിരുന്നു. തുടർന്ന് യുഎസ് ഇറാന്റെ നാവികസേനയെയും മിസൈൽ സംവിധാനങ്ങളെയും ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തിയപ്പോൾ, ഇസ്രയേൽ പ്രധാനമായും രാഷ്ട്രീയ- സൈനിക നേതൃത്വത്തെ ലക്ഷ്യമിട്ടാണ് നീങ്ങിയത്.
ഇസ്രയേൽ ആക്രമണങ്ങളിൽ ഇറാന്റെ ദേശീയ സുരക്ഷാ രംഗത്തെ പ്രമുഖനായ അലി ലാരിജാനിയും മുൻ വിദേശകാര്യ മന്ത്രിയായ കമാൽ ഖറാസിയും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. ഇരുവരും അമേരിക്കയുമായി ചർച്ചകളിൽ പങ്കെടുത്തുകൊണ്ടിരിക്കെയാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത് എന്നത് ശ്രദ്ധേയമാണ്. ഇതോടെ സമാധാന ചർച്ചകളുടെ വിശ്വാസ്യതയും ഭാവിയും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.
ഇപ്പോൾ തുടരുന്ന സമാധാന ചർച്ചകളിൽ അബ്ബാസ് അറാഘ്ചിയും മുഹമ്മദ് ബാഗർ ഗാലിബാഫും നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഇവരെ ലക്ഷ്യമിട്ട് ആക്രമണം നടന്നാൽ ചർച്ചകൾ തകരുകയും വീണ്ടും യുദ്ധാവസ്ഥ രൂക്ഷമാകുകയും ചെയ്യുമെന്ന് അമേരിക്ക ആശങ്കപ്പെടുന്നു. ഈ സാഹചര്യത്തിൽ സമാധാന ശ്രമങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് യുഎസ് കൂടുതൽ പ്രാധാന്യത്തോടെ മുന്നോട്ട് വയ്ക്കുന്നത്.
ഇതിനിടെ അമേരിക്കയും ഇസ്രയേലും തമ്മിലുള്ള തന്ത്രപരമായ ഭിന്നതയും കൂടുതൽ വ്യക്തമായി പുറത്തുവന്നിരിക്കുകയാണ്. യുദ്ധത്തിന്റെ തുടക്കത്തിൽ ഒരേ ലക്ഷ്യത്തോടെ നീങ്ങിയിരുന്നുവെങ്കിലും, ഇപ്പോൾ സമാധാന ചർച്ചകൾക്ക് മുൻഗണന നൽകുന്നത് അമേരിക്കയാണ്. അതേസമയം, ഇസ്രയേൽ യുദ്ധലക്ഷ്യങ്ങളിൽ നിന്ന് പിന്മാറാൻ തയ്യാറല്ലെന്ന വിലയിരുത്തലാണ് ഉയരുന്നത്. ഇറാനിലെ ഭരണകൂടം കൂടുതൽ ശക്തിപ്രാപിച്ചതും ഇസ്ലാമിക് റവല്യൂഷണറി ഗാർഡ്സ് കോർപ്പ്സ് നിയന്ത്രണം ശക്തമാക്കിയതുമാണ് ഇസ്രയേലിന്റെ ആശങ്ക.
ജൂൺ മാസത്തിൽ യുഎസും ഇറാനും തമ്മിൽ ഹോർമുസ് കടലിടുക്കം വീണ്ടും തുറക്കുന്നതിനും ഭാവിയിൽ ആണവ ചർച്ചകൾക്ക് വഴിയൊരുക്കുന്നതിനുമായി ഒരു പ്രാഥമിക ധാരണയിലെത്തിയിരുന്നു. എന്നാൽ ഈ കരാർ ഇസ്രയേലിന്റെ പ്രധാന യുദ്ധലക്ഷ്യങ്ങൾ നിറവേറ്റുന്നില്ലെന്നാണ് ഇപ്പോഴുള്ള വിലയിരുത്തൽ. ഇറാനെ സാമ്പത്തികമായി ശക്തിപ്പെടുത്താനും അതിന്റെ സൈനിക ശേഷി പുനർനിർമ്മിക്കാനും ഈ ധാരണ വഴിയൊരുക്കുമെന്ന് ഇസ്രയേൽ ആശങ്കപ്പെടുന്നു.
ഈ സാഹചര്യത്തിൽ മിഡിൽ ഈസ്റ്റിലെ സമാധാന ശ്രമങ്ങൾ വീണ്ടും അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്. സമാധാന ചർച്ചകൾ മുന്നോട്ട് പോകുമോ, അതോ പുതിയ സംഘർഷങ്ങൾക്ക് വഴിയൊരുങ്ങുമോ എന്നത് ഇനി നടക്കുന്ന സംഭവവികാസങ്ങൾ ആശ്രയിച്ചായിരിക്കും നിർണയിക്കപ്പെടുക.


















































