മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരേ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില(27)യെയാണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ ഭർത്താവ് എടവക പള്ളിക്കൽ വടക്കേ പുത്തൻപുരയിൽ ജാബിറിനെതിരേയാണ് കുടുംബം ആരോപണമുന്നയിക്കുന്നത്.
സഹോദരിയുടെ മകളുടെ മരണത്തെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേളോത്ത് സുലൈമാൻ മാനന്തവാടി പോലീസിൽ പരാതിനൽകി. അഫ്‌സിലയെ ഭർത്താവ് ജാബിറും അദ്ദേഹത്തിന്റെ വീട്ടുകാരും നിരന്തരമായി ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായാണ് സുലൈമാൻ നൽകിയ പരാതിയിലുള്ളത്. മുൻപ് ഒട്ടേറെത്തവണ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും മഹല്ല് കമ്മിറ്റിയുൾപ്പെടെ ചർച്ചചെയ്താണ് പ്രശ്നം പരിഹരിച്ചത്. എട്ടും ആറും 11 മാസം പ്രായമുള്ള കുഞ്ഞുങ്ങളാണ് അഫ്‌സിലയ്ക്കുള്ളത്. മക്കളെ ആലോചിച്ചാണ് പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ ശ്രമിച്ചത്.
പ്രശ്നങ്ങളെത്തുടർന്ന് പോലീസ് മുഖേനയും ഒത്തുതീർപ്പ് നടത്തിയിട്ടുണ്ട്. അഫ്‌സിലയുടെ ആത്മഹത്യ കൊലപാതകമാണെന്ന് സംശയിക്കുന്നതായി സുലൈമാൻ പറഞ്ഞു. മരണത്തെപ്പറ്റി അന്വേഷിച്ച് കുറ്റക്കാരുടെപേരിൽ മാതൃകാപരമായ ശിക്ഷ സ്വീകരിക്കണമെന്ന് അഫ്‌സിലയുടെ സഹോദരങ്ങളും ആവശ്യപ്പെട്ടു.

















































