ന്യൂഡൽഹി: 2019-ലെ പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ കൊല്ലപ്പെട്ടു. പാക് അധീന കശ്മീരിലെ മുസാഫറാബാദിൽ അജ്ഞാതരുടെ വെടിയേറ്റാണ് മരിച്ചത്. വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്ന് വിവിധ സ്രോതസ്സുകളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഒന്നിലധികം വെടിയുണ്ടകൾ ഏറ്റ ഹംസ ബുർഹാൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ആരാണ് ആക്രമണത്തിന് പിന്നിലെന്നോ കൊലപാതകത്തിന് പിന്നിലെ ലക്ഷ്യമെന്നോ ഉള്ള കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണങ്ങൾ ഒന്നുംതന്നെ പുറത്തുവന്നിട്ടില്ല.
മേഖലയിൽ അതീവ സുരക്ഷ ഏർപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. അർജുമന്ത് ഗുൽസാർ ദർ എന്നാണ് ബുർഹാന്റെ യഥാർഥ നാമം. 2022-ൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ബുർഹാനെ ഭീകരവാദിയായി പ്രഖ്യാപിച്ചത്.
















































