തിരുവനന്തപുരം: വലിയ ഫ്ളക്സുകളും കൊട്ടും പാട്ടും തോരണങ്ങളും വാഹനങ്ങളും ശബ്ദ കോലാഹലങ്ങളുമൊന്നുമില്ലാതെ മാതൃകാപരമായ തിരഞ്ഞെടുപ്പ് പ്രചരണം നടത്തി വൻ ഭൂരിപക്ഷത്തോടെ വിജയിച്ച് ചാണ്ടി ഉമ്മൻ ശ്രദ്ധനേടുകയാണ് . ലക്ഷങ്ങൾ വാരിയെറിഞ്ഞുള്ള പ്രചരണങ്ങളിലല്ല കാര്യം ജനമനസ്സുകളിലെ സ്ഥാനമാണ് വിജയം നിർണ്ണയിക്കുന്നതെന്ന സന്ദേശമാണ് നിർദ്ദിഷ്ട പുതുപ്പള്ളി എംഎൽഎ നൽകുന്നത്. തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി തനിക്ക് 21 ലക്ഷത്തോടുത്ത തുകയാണ് ചെലവായതെന്നാണ് ചാണ്ടി ഉമ്മൻ വെളിപ്പെടുത്തിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി എനിക്ക് ചിലവായത് 21 ലക്ഷം രൂപയോളമാണ്. കൃത്യം തുക കണക്കിലുണ്ട്, അതു നോക്കിയാലെ അറിയൂ. 79 ലക്ഷം രൂപയാണ് ലാഭിച്ചിരിക്കുന്നത്. അത് ജനങ്ങൾക്കുവേണ്ടി വിനിയോഗിക്കും; അദ്ദേഹം പറഞ്ഞു. താൻ ലാഭിക്കുന്ന തുക വീടില്ലാത്തവരുടെ ഭവന നിർമ്മാണത്തിനായി വിനിയോഗപ്പെടുത്തുമെന്ന് മുമ്പേ അദ്ദേഹം പറഞ്ഞിട്ടുണ്ടായിരുന്നു.
മറ്റ് സ്ഥാനാർത്ഥികളിൽ നിന്നും വ്യത്യസ്തമായി തനിച്ച് സൈക്കിൾ ചവിട്ടി ചാണ്ടി ഉമ്മൻ നടത്തിയ പ്രചരണ യാത്രകൾ ഏറെ ശ്രദ്ധ നേടുകയുണ്ടായി.



















































