ടെഹ്റാൻ: ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ അന്ത്യയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ സംഭവമായിരുന്നുവെന്ന് മുൻമന്ത്രി കെ.ടി. ജലീൽ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഖാംനായിക്ക് ആദരാഞ്ജലി അർപ്പിച്ചത്.
നാല് പതിറ്റാണ്ടിലേറെ ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ മരണം ഇറാനിലും ലോകമെമ്പാടും വലിയ അനുരണനമുണ്ടാക്കിയെന്ന് ജലീൽ പറഞ്ഞു. താൻ എപ്പോൾ വേണമെങ്കിലും വധിക്കപ്പെടാമെന്ന് ഖാംനായിക്ക് ബോധ്യമുണ്ടായിരുന്നുവെന്നും അതിനുള്ള മാനസിക തയ്യാറെടുപ്പിലായിരുന്നു അദ്ദേഹമെന്നും അദ്ദേഹം കുറിച്ചു.
താൻ ഏതുസമയവും വധിക്കപ്പെടുമെന്ന് അലി ഖാംനായ് സംശയിച്ചിരുന്നുവെന്നും പരലോകം പൂകാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹമെന്ന് പല സംഭാഷണങ്ങളും വ്യക്തമാക്കുന്നുണ്ടെന്നും കെടി ജലീൽ ചൂണ്ടിക്കാട്ടി. ഇറാഖിനും ലിബിയക്കും വന്ന ദുർഗതി ഇറാനു വരാതിരിക്കാൻ കാരണമായത് അദ്ദേഹത്തിന്റെ ചാഞ്ചല്യമില്ലാത്ത നിലപാടായിരുന്നു. അല്ലായിരുന്നെങ്കിൽ സദ്ദാം ഹുസൈന്റെയും മുഅമ്മർ ഗദ്ദാഫിയുടെയും അവസ്ഥ അലി ഖാംനായ്ക്കും വരുമായിരുന്നു. ആണവ ശക്തിയാകാനുള്ള ശ്രമങ്ങൾ ഇറാഖോ ലിബിയയോ നടത്തിയിരുന്നെങ്കിൽ ആഭ്യന്തര കലാപത്തിലൂടെ അവർ നിഷ്കരുണം പുറത്താക്കപ്പെട്ട് കൊലക്കത്തിക്ക് ഇരയാകുമായിരുന്നില്ല. മനക്കരുത്തിന്റെയും ധീരതയുടെയും സാമ്രാജ്യത്വ വിരുദ്ധതയുടെയും ജീവൽ പ്രതീകമായ രക്തസാക്ഷികൾക്ക് അഭിവാദ്യങ്ങളെന്നും ഫേസ്ബുക്കിൽ അദ്ദേഹം കുറിച്ചു.
86 കാരനായ തങ്ങളുടെ പ്രിയപ്പെട്ട നേതാവിന്റെ വിയോഗത്തിൽ കണ്ണീർ പൊഴിക്കുകയും അലമുറയിട്ട് കരയുകയും ചെയ്ത ലക്ഷക്കണക്കിന് മനുഷ്യരെയാണ് ലോകം കണ്ടത്. ഡൊണാൾഡ് ട്രംപിനോ ബെഞ്ചമിൻ നെതന്യാഹുവിനോ സ്വപ്നത്തിൽ പോലും സങ്കൽപിക്കാൻ കഴിയാത്ത നേട്ടമാണിതെന്ന് കെ.ടി. ജലീൽ വിശേഷിപ്പിച്ചു. ടെഹ്‌റാനിലെ പ്രശസ്തമായ അസാദി (സ്വാതന്ത്ര്യ) സ്ക്വയർ മുതൽ കിലോമീറ്ററുകളോളം ദൂരം ജനങ്ങളാൽ നിറഞ്ഞുകവിഞ്ഞു. അന്ത്യയാത്രയിൽ ജനക്കൂട്ടം വലിയ തോതിൽ വികാരാധീനരാകുകയും, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവർക്കെതിരെ കടുത്ത മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു. കടുത്ത ചൂടും ജനത്തിരക്കും നിയന്ത്രിക്കാൻ ഫയർഫോഴ്സ് വാഹനങ്ങളിൽ നിന്ന് ജനക്കൂട്ടത്തിനു മേൽ വെള്ളം തളിക്കേണ്ട സാഹചര്യം വരെ ഉണ്ടായി.മനക്കരുത്തിൻ്റെയും ധീരതയുടെയും സാമ്രാജ്യത്വ വിരുദ്ധതയുടെയും ജീവൽ പ്രതീകമായ രക്തസാക്ഷികളെ, നിങ്ങൾക്കു സലാം; കെ.ടി. ജലീൽ കുറിച്ചു.
















































