ന്യൂഡൽഹി: കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ– ഇംഗ്ലണ്ട് ട്വന്റി20 മത്സരത്തിനിടെ ‘അഡൾട്ട് പരസ്യം’ നൽകിയതിൽ പ്രതിഷേധവുമായി തൃണമൂൽ കോൺഗ്രസ് എംപിയും ക്രിക്കറ്റ് മുൻ താരവുമായ കീർത്തി ആസാദ് രംഗത്ത്. ഈ വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും ബിസിസിഐ ഇക്കാര്യം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെ കോണ്ടത്തിന്റെ പരസ്യം വന്നതിന് പിന്നാലെയാണ് വിമർശനം.
‘‘ഓൾഡ് ട്രഫോഡിൽ നടക്കുന്ന ഇന്ത്യ– ഇംഗ്ലണ്ട് ട്വന്റി20 മത്സരം കുട്ടികൾ തത്സമയം കാണുന്നതാണ്. മത്സരത്തിനിടെ ‘അഡൾട്ട് പരസ്യം’ വരുന്നത് ലജ്ജാകരമല്ലേ? ബിസിസിഐ ഇത് ശ്രദ്ധിക്കണം’’– അദ്ദേഹം എക്സിൽ കുറിച്ചു. പുകയിലയുടേയും മദ്യത്തിന്റേയും പരസ്യങ്ങൾ നിരോധിച്ചതാണെന്നും എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള പരസ്യങ്ങൾ ഇപ്പോഴും നൽകുന്നത്. ഏകദേശം 44 കോടി ജനങ്ങൾ മത്സരം കണ്ടിരിക്കും. ഇതിൽ പലരും 16 വയസിന് താഴെയുള്ളവരായിരിക്കുമെന്നും അദ്ദേഹം വാർത്താ ഏജൻസിയായ ഐഎൻഎസിനോട് പറഞ്ഞു.
‘‘ പലപ്പോഴും കുട്ടികൾ മാതാപിതാക്കൾക്കൊപ്പമാണ് മത്സരം കാണുന്നത്. ഭൂരിഭാരവും 16 വയസിനു താഴെയുള്ള കുട്ടികൾ. ഈ രാജ്യത്ത് ക്രിക്കറ്റ് ഒരു മതം പോലെയാണ്. ഞാൻ മത്സരം കണ്ടുകൊണ്ടിരുന്നപ്പോൾ 44 കോടി ആളുകൾ അത് കാണുന്നുണ്ടായിരുന്നു. അപ്പോഴാണ് മത്സരത്തിനിടയിൽ ‘അഡൾട്ട് പരസ്യം’ പ്രത്യക്ഷപ്പെട്ടത്. ഇത്തരം സമയത്ത് എങ്ങോട്ട് നോക്കണമെന്നറിയാതെ മാതാപിതാക്കൾ വിഷമിക്കുകയാണ്. കുട്ടികൾക്ക് അത് മനസിലാകുന്നില്ല. എന്താണതെന്ന് അവർ ചോദിക്കുന്നു. ബിസിസിഐ ഇതിന് മറുപടി പറയണം. എങ്ങനെയാണ് അവർ ഇതൊക്കെ അനുവദിക്കുന്നത്? മദ്യത്തിന്റെയും സിഗരറ്റിന്റെയും പരസ്യങ്ങൾ നിരോധിച്ചിട്ടുണ്ട്. അത് അങ്ങനെ തന്നെ വേണം. പിന്നെ എന്തുകൊണ്ട് ‘അഡൾട്ട് പരസ്യങ്ങൾ? അതും ഓവറുകൾക്കിടയിൽ’’– അദ്ദേഹം ചോദിച്ചു. അതേസമയം സംഭവത്തിൽ ബിസിസിഐ ഇതുവരെയും പ്രതികരിച്ചിട്ടില്ല.


















































