കോഴിക്കോട്; കനത്ത മഴയേത്തുടർന്ന് വയനാട്, കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതാത് ജില്ലാ കലക്ടർമാർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. സർവകലാശാല പരീക്ഷകൾ, പിഎസ്‌സി പരീക്ഷകൾ എന്നിവ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കും. ജില്ലയിലെ അങ്കണവാടികൾക്കും അവധി ബാധകമായിരിക്കും. ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, പ്രഫഷനൽ കോളജുകൾ എന്നീ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.
അതേസമയം അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായതോ തീവ്രമായതോ ആയ മഴയാണ് ഇവിടെ പ്രവചിക്കപ്പെടുന്നത്. ജില്ലകളിൽ വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. വയനാട് മണ്ണിടിച്ചിൽ അപകടം ഉണ്ടായ മേപ്പാടിയിൽ ഇന്നലെ 250 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. പ്രദേശത്ത് ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. ഇത് രക്ഷാപ്രവർത്തനത്തനും വെല്ലുവിളിയാകുന്നുണ്ട്.
അതുപോലെ വയനാട് മേപ്പാടി തുരങ്കപാത നിർമ്മിക്കുന്ന സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. മേപ്പാടിയിൽ നിന്ന് ചൂരൽമലയിലേക്ക് പോകുന്ന പ്രധാന പാതയിലാണ് അപകടമുണ്ടായത്. കനത്ത മഴയെ തുടർന്ന് പ്രദേശത്ത് കൂട്ടിയിട്ടിരുന്ന മണ്ണ് ഇടിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ നാലുപേർ മരിച്ചതായാണ് റിപ്പോർട്ട്. അതിൽ മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

















































