കൊച്ചി: നടി അൻസിബ ഹസന്റെ പരാതിയിൽ ലക്ഷ്മിപ്രിയ്‌ക്കെതിരായ കേസിലെ എഫ്‌ഐആറിലെ വിവരങ്ങൾ പുറത്ത്. ലക്ഷ്മിപ്രിയയുടെ പരാതിയിൽ അൻസിബയെ ജയിലിൽ ഇടുമെന്ന് എസ്‌ഐ രേഷ്മ ഭീഷണിപ്പെടുത്തി. ലക്ഷ്മിപ്രിയ പോലീസ് സ്റ്റേഷനിൽ വെച്ച് എസ്ഐയുടെ സാന്നിദ്ധ്യത്തിൽ അൻസിബയെ ചോദ്യം ചെയ്‌തെന്നും അൻസിബയെ നിയമവിരുദ്ധമായി സ്‌റ്റേഷനിൽ വിളിച്ചുവരുത്തി തടഞ്ഞുവെച്ചെന്നും എഫ്‌ഐആറിൽ പറയുന്നു.
അതുപോലെ ഭീഷണിപ്പെടുത്തി സ്റ്റേഷൻ റെക്കോർഡ്‌സിൽ ഒപ്പിടാൻ നിർബന്ധിച്ചെന്നും അൻസിബയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി രേഖകൾ തയ്യാറാക്കി ഉപയോഗിച്ചുവെന്നും എഫ്‌ഐആറിൽ പറയുന്നുണ്ട്. അതേസമയം കോടതി നിർദേശത്തെ തുടർന്ന് പത്തോളം വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അൻസിബയുടെ പരാതിയിൽ ലക്ഷ്മിപ്രിയയ്ക്കും ഭർത്താവിനും വനിതാ സെൽ എസ്ഐ എന്നിവർക്കെതിരെയാണ് ഇപ്പോൾ കേസെടുത്തത്. ആദ്യം കേസെടുക്കാൻ പോലീസ് വിസമ്മതിച്ചെങ്കിലും ലക്ഷ്മി പ്രിയ, ഭർത്താവ് ജയേഷ്, തൃപ്പൂണിത്തുറ എസ് ഐ രേഷ്മ എന്നിവർക്കെതിരായ അൻസിബയുടെ പരാതിയിൽ തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതി കേസെടുക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.
അൻസിബയെ തൃപ്പൂണിത്തുറ വനിത സെല്ലിൽ നിയമവിരുദ്ധമായി തടഞ്ഞു വച്ചു, സ്റ്റേഷൻ രേഖയിൽ അൻസിബയെകൊണ്ട് മാപ്പ് എഴുതി ഒപ്പിടിയിച്ചു, പ്രതികൾക്ക് വേണ്ടി അൻസിബ അറിയാതെ തിരുത്തൽ വരുത്തിയെന്നാണ് അൻസിബയുടെ പരാതി. പരാതി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നൽകിയിരുന്നെങ്കിലും കേസിൽ കഴമ്പില്ലെന്നായിരുന്നു പോലീസ് വാദം. പിന്നാലെയാണ് അൻസിബ കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയത്.

















































