ആലപ്പുഴ ∙ പുന്നപ്രയിലെ വീട്ടിൽ പ്രവർത്തകർക്കൊപ്പം തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്ലാദം പങ്കിടുകയാണ് ജി. സുധാകരൻ. സിപിഐഎമ്മിൽനിന്നും വിട്ട് അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച അദ്ദേഹം മിന്നും വിജയമാണ് കരസ്ഥമാക്കിയിരിക്കുന്നത്. 25,963 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയം. എച്ച്.സലാമായിരുന്നു എൽഡിഎഫ് സ്ഥാനാർഥി.
രണ്ടു പതിറ്റാണ്ടോളം ആലപ്പുഴയിലെ സിപിഎമ്മിന്റെ ചലനങ്ങൾ നിയന്ത്രിച്ച നേതാവാണ് ജി.സുധാകരൻ. അപമാനിക്കപ്പെട്ടെന്നു പരസ്യമായി വിളിച്ചുപറഞ്ഞാണ് പാർട്ടിയുടെ പടിയിറങ്ങിയത്. സ്കൂൾ വിദ്യാർഥിയായിരിക്കുമ്പോൾ രാഷ്ട്രീയത്തിലേക്കു ചുവടുവച്ച സുധാകരൻ എസ്എഫ്ഐയുടെ പൂർവരൂപമായ കേരള സ്റ്റുഡന്റ്സ് ഫെഡറേഷനിൽ (കെഎസ്എഫ്) സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു. പിന്നീട് എസ്എഫ്ഐ രൂപീകരിച്ചപ്പോൾ ആദ്യ സംസ്ഥാന പ്രസിഡന്റായി. അടിയന്തരാവസ്ഥയ്ക്കെതിരെ സമരം ചെയ്തു ജയിൽവാസം അനുഭവിച്ചു.
1982ൽ കുട്ടനാട് മണ്ഡലത്തിൽ നിന്നും 1987ൽ അമ്പലപ്പുഴയിൽ നിന്നും നിയമസഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1990ലെ തിരഞ്ഞെടുപ്പിൽ ജയിച്ച് ആലപ്പുഴ ജില്ലാ കൗൺസിലിന്റെ ആദ്യ പ്രസിഡന്റായി. 1996ൽ കായംകുളത്തുനിന്നു നിയമസഭയിലെത്തി. 2001ൽ എം.എം.ഹസനോടു തോറ്റു. 2006ൽ അമ്പലപ്പുഴയിലേക്ക്. തുടർച്ചയായ 3 തിരഞ്ഞെടുപ്പുകളിൽ ജയം. 2006ൽ വി.എസ്.അച്യുതാനന്ദൻ മന്ത്രിസഭയിലും 2016ൽ പിണറായി വിജയൻ മന്ത്രിസഭയിലും അംഗമായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 2 ടേം നിബന്ധന കർശനമാക്കിയതോടെ അമ്പലപ്പുഴ സീറ്റിൽ സുധാകരനു പകരം എച്ച്.സലാം മത്സരിച്ചു. പിന്നാലെ പ്രായപരിധിയുടെ പേരിൽ സിപിഎം സംസ്ഥാന സമിതിയിൽനിന്ന് ഒഴിവാക്കി.


















































