ഫിഫ ലോകകപ്പിൽ ശേഷിക്കുന്ന ഏറ്റവും ചെറിയ രാജ്യമായ കേപ് വെർദെ, ഈ ആഴ്ച ടൂർണമെന്റിലെ പ്രധാന ഫേവറിറ്റുകളിലൊന്നായ അർജന്റീനയോട് ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ്. ലോകകപ്പിൽ ആദ്യമായി യോഗ്യത നേടിയ ഈ ആഫ്രിക്കൻ രാഷ്ട്രത്തിന് മുന്നിലുള്ള വെല്ലുവിളി അത്യന്തം വലുതാണ്. സാക്ഷാൽ ലയണൽ മെസിയെ നായകനാക്കി ഇറങ്ങുന്ന ലോകചാമ്പ്യന്മാരായ അർജന്റീന ടീമിനെതിരെ ശക്തമായ പോരാട്ടമാണ് അവരെ കാത്തിരിക്കുന്നത്.
എന്നാൽ, മത്സരത്തിനുമുമ്പ് കേപ് വെർദെ പ്രസിഡന്റ് ജോസെ മരിയ നെവിസ് തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചു. തന്റെ ടീം അർജന്റീനയെ തോൽപ്പിക്കാനാകുമെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. “കേപ് വെർദെക്ക് അർജന്റീനയെ 1-0 ന് തോൽപ്പിക്കാൻ കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നു. ഞങ്ങൾ ജയിക്കാനാണ് കളിക്കുന്നത്. പ്രതീക്ഷകൾ കുറവായിരിക്കുമ്പോഴും ജയിക്കാനുള്ള ആഗ്രഹം ശക്തമായാൽ അത്ഭുതങ്ങൾ സംഭവിക്കാം,” എന്ന് അദ്ദേഹം ബിബിസിയോട് നടത്തിയ അഭിമുഖത്തിൽ പറഞ്ഞു.
മത്സരത്തിൽ തങ്ങളുടെ ടീമിന് മുന്നിലുള്ള വെല്ലുവിളി വളരെ വലുതാണെന്ന് അദ്ദേഹം അംഗീകരിച്ചെങ്കിലും, ആത്മവിശ്വാസം കൈവിടാൻ തയ്യാറല്ലെന്നും നെവിസ് വ്യക്തമാക്കി. “ഒരു ചെറിയ രാഷ്ട്രമായ കേപ് വെർദെ എപ്പോഴും ലോകത്തെ അമ്പരപ്പിക്കാൻ ശ്രമിക്കും. അർജന്റീനക്കെതിരെ ഞങ്ങൾക്ക് 100 ശതമാനം വിജയസാധ്യതയുണ്ട്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ മത്സരം കേപ് വെർദെയുടെ ലോകകപ്പ് യാത്രയിലെ നിർണായക ഘട്ടമാണെന്നും അദ്ദേഹം വിലയിരുത്തി. ലോകകപ്പിലേക്ക് എത്തിയത് തന്നെ ചരിത്രമാകുമ്പോൾ, ഇപ്പോൾ ലോക ചാമ്പ്യന്മാരെ നേരിടുന്നത് അവരുടെ ലക്ഷ്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. “ഞങ്ങൾ ഈ ലോകകപ്പിലേക്ക് എത്തിയതുതന്നെ നമ്മുടെ സ്വന്തം ചരിത്രം എഴുതാനാണ് — ചാമ്പ്യന്മാരെ നേരിടാനാണ്. അതിനാൽ, അർജന്റീനയെയും മെസ്സിയെയും അതേ ആത്മവിശ്വാസത്തോടെയും ശക്തമായ മനോഭാവത്തോടെയും ജയിക്കാനുള്ള ആഗ്രഹത്തോടെയും നേരിടും. അടുത്ത ഘട്ടത്തിലെത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇനി അഥവാ ഈ മത്സരത്തിൽ പരാജയപ്പെട്ടാൽ പോലും തൻറെ ടീമിന് അതൊരു തോൽവിയല്ല. ഫലം എന്തായാലും, ഒരു ദൗത്യം വിജയകരമായി പൂർത്തിയാക്കിയ സംതൃപ്തിയോടെ ഞങ്ങൾ തലയുയർത്തിത്തന്നെ ഈ ലോകകപ്പിൽ നിന്ന് മടങ്ങും- നെവെസ് പറഞ്ഞു.
















































