കൊച്ചി: താരസംഘടനയായ ‘അമ്മ’യുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുമായി നടി മാലാ പാർവതി. മുൻ പ്രസിഡന്റ് ശ്വേതാ മേനോനെതിരെ അതിരൂക്ഷ വിമർശനമാണ് അവർ ഉന്നയിച്ചത്. ശ്വേതാ മേനോൻ സംഘടനയിലേക്ക് തിരിച്ചുവരുന്നുവെന്ന വാർത്ത കേട്ടപ്പോഴാണ് ജോയ് മാത്യു ഉൾപ്പെടെയുള്ളവർ രാജിവെച്ചതെന്നും, ജനറൽ ബോഡിയിൽ കണക്കുകൾ ചോദിച്ചപ്പോൾ ശ്വേത ഇറങ്ങിപ്പോയെന്നും മാലാ പാർവതി ആരോപിച്ചു. കണക്കുചോദിക്കുന്നവർ ശരിയല്ലെന്നാണ് ശ്വേത പറയുന്നതെന്നും, അത് ഒരു പ്രസിഡന്റിന് ചേർന്ന പെരുമാറ്റമല്ലെന്നും അവർ പറഞ്ഞു. ധ്യാൻ ശ്രീനിവാസനെപ്പോലുള്ള യുവനടന്മാർ ‘അമ്മ’യുടെ നേതൃത്വത്തിലേക്ക് വരാൻ തയ്യാറാണെന്നും അവർ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
“കോടതി വിധിയുമായി ഓഫീസിലേക്ക് വന്നാൽ ശ്വേതയെ എതിർക്കില്ല. കഴിഞ്ഞ ദിവസം വന്ന കോടതി വിധി രമേഷ് പിഷാരടിയെ മാത്രം മാറ്റിനിർത്തുന്നതാണ്. അഡ്ഹോക് കമ്മിറ്റിയുടെ കൺവീനർ സ്ഥാനത്ത് തുടരാൻ അദ്ദേഹത്തിന് അർഹതയില്ലെന്നാണ് വിധിയിൽ പറയുന്നത്. സ്റ്റേ കൺവീനർ സ്ഥാനത്തിന് മാത്രമാണ്. അദ്ദേഹം രാജിവെച്ചതോടെ ആ പ്രശ്നം അവസാനിച്ചു,” മാലാ പാർവതി പറഞ്ഞു.
മിനുട്സ് ബുക്കുകളും വീഡിയോ ദൃശ്യങ്ങളും ഓഫീസിൽ സൂക്ഷിക്കാതെ വീട്ടിലേക്ക് കൊണ്ടുപോയെന്നും, അവ ഇപ്പോൾ കണ്ടെത്താനാകുന്നില്ലെന്നുമാണ് ജനറൽ സെക്രട്ടറി പറയുന്നതെന്നും മാലാ പാർവതി ആരോപിച്ചു. താക്കോലും കാണാനില്ലെന്നാണ് വിശദീകരണമെന്നും, ഇത് കുട്ടിക്കളിയല്ലെന്നും അവർ പറഞ്ഞു. മിനുട്സ് ബുക്ക് തിരികെ നൽകാൻ ജനറൽ സെക്രട്ടറി തയ്യാറാകാത്തത് സംഘടനയുടെ സുതാര്യ പ്രവർത്തനത്തിന് തടസ്സമാണെന്നും അവർ കുറ്റപ്പെടുത്തി.
ശ്വേതാ മേനോൻ തിരിച്ചുവരുന്നുവെന്ന വിവരം പുറത്തുവന്നപ്പോഴാണ് ജോയ് മാത്യു ഉൾപ്പെടെയുള്ളവർ രാജിവെച്ചതെന്നും, സംഘടനയുടെ പ്രവർത്തനം മുടങ്ങരുതെന്നും മാലാ പാർവതി പറഞ്ഞു. എത്രയും വേഗം യുവതലമുറ നേതൃത്വത്തിലേക്ക് വരണമെന്നും, ധ്യാൻ ശ്രീനിവാസനെപ്പോലുള്ളവർ മത്സരരംഗത്തിറങ്ങി നേതൃത്വം ഏറ്റെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും രക്ഷാധികാരികളായി സംഘടനയെ മുന്നോട്ടു നയിക്കണമെന്നും, ധ്യാൻ വരാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ശ്വേതാ മേനോൻ ഓഫീസിൽ വരരുതെന്നോ പ്രാഥമിക അംഗത്വം രാജിവെക്കണമെന്നോ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും മാലാ പാർവതി പറഞ്ഞു. ബിജെപിയിൽ നിന്ന് ശ്വേതാ മേനോൻ രണ്ട് കോടി രൂപ വാങ്ങിയെന്നത് ഒരു ആരോപണമായി ബാബുരാജ് ഉന്നയിച്ചപ്പോൾ ശ്വേത ഉടൻ ഇറങ്ങിപ്പോയെന്നും, അതുകൊണ്ടാണ് സംശയങ്ങൾ ഉയർന്നതെന്നും അവർ പറഞ്ഞു. എന്ത് ചോദിച്ചാലും നിഷേധാത്മകമായ മറുപടികളാണ് ലഭിച്ചതെന്നും, ജോയ് മാത്യുവിന്റെ ഭാഷയിൽ പറഞ്ഞാൽ പിടിപ്പുകേടും കഴിവില്ലായ്മയും ഈഗോയും തമ്മിൽക്കുത്തുമാണ് ഇപ്പോഴത്തെ അവസ്ഥയെന്നും അവർ വിമർശിച്ചു.
‘അമ്മ’യിൽ അൻസിബ ഹസനെ വർഗീയവാദിയും ജിഹാദിയുമാക്കി ചിത്രീകരിച്ച് ഒറ്റപ്പെടുത്താൻ ശ്രമിച്ചുവെന്നും മാലാ പാർവതി ആരോപിച്ചു. സാമ്പത്തിക ക്രമക്കേടുകളുടെ പേരിലാണ് ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി പുറത്തുപോയതെന്ന് അൻസിബ ഹസൻ അവകാശപ്പെട്ടു. ശ്വേതക്കെതിരെ ആരോപണങ്ങളുമായി ഉഷ ഹസീനയും രംഗത്തെത്തി. മാലാ പാർവതി, അൻസിബ ഹസൻ, ഉഷ ഹസീന, മായ വിശ്വനാഥ് എന്നിവർ സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ആരോപണങ്ങൾ. കഴിഞ്ഞ ദിവസം പുറത്തുവന്ന ശ്വേതാ മേനോനും രമേഷ് പിഷാരടിയും തമ്മിലുള്ള ഫോൺ സംഭാഷണത്തിൽ ഉയർന്ന ആരോപണങ്ങൾക്കും അവർ വിശദീകരണം നൽകി.
അദാനി ഗ്രൂപ്പിൽ നിന്ന് ‘അമ്മ’യ്ക്ക് 15 കോടി രൂപ സംഭാവന ലഭിക്കുമെന്ന് ബിജെപി നേതാവ് പദ്മജ മേനോൻ ഒരു അഭിമുഖത്തിൽ പറഞ്ഞതിന്റെ വീഡിയോയും വാർത്താസമ്മേളനത്തിൽ മാലാ പാർവതി പ്രദർശിപ്പിച്ചു. ഒരു മൾട്ടിനാഷണൽ കമ്പനിയിൽ നിന്ന് 15 കോടി രൂപ സംഭാവനയായി വേണ്ടെന്നതാണ് തങ്ങളുടെ നിലപാടെന്ന് അവർ വ്യക്തമാക്കി. “ശ്വേതയുടെ വിശ്വാസ്യതയിൽ 15 കോടി രൂപ കൊണ്ടുവരുമെന്ന് പറയുന്നത് ഒരു രാഷ്ട്രീയ നേതാവാണ്. ഞങ്ങളുടെ അറിവിൽ അവർ ‘അമ്മ’ അംഗമല്ല. ഒരു മൾട്ടിനാഷണൽ കമ്പനിയുടെ 15 കോടി രൂപ ഞങ്ങൾക്ക് ആവശ്യമില്ല,” വീഡിയോ പ്രദർശിപ്പിച്ച ശേഷം മാലാ പാർവതി പറഞ്ഞു.

















































