സ്വീഡനെ 3-0ന് പരാജയപ്പെടുത്തി ഫിഫ ലോകകപ്പ് 2026ന്റെ പ്രീക്വാർട്ടറിലേക്ക് ഫ്രാൻസ് യോഗ്യത നേടുമ്പോൾ, ഫ്രാൻസ് നായകൻ കിലിയൻ എംബാപ്പെ തന്റെ ഹെഡ് കോച്ച് ദിദിയർ ഡെഷാംപ്സിന് നൽകിയ ഹൃദയസ്പർശിയായ ആദരവ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. അമ്മയുടെ നിര്യാണത്തെ തുടർന്ന് താൽക്കാലികമായി ടീമിനൊപ്പം ഇല്ലാതിരുന്ന ഡെഷാംപ്സ് വീണ്ടും ടച്ച്ലൈനിലേക്ക് മടങ്ങിയെത്തിയതോടെയാണ് ഈ വികാരനിർഭര രംഗങ്ങൾ ഉണ്ടായത്.
മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയ എംബാപ്പെ, തന്റെ ആദ്യ ഗോൾ നേടിയതിനു പിന്നാലെ നേരെ ഫ്രഞ്ച് ഡഗൗട്ടിലേക്കോടി ഡെഷാംപ്സിനെ ചേർത്ത് പിടിച്ചു. പിന്നാലെ ടീമിലെ മറ്റു താരങ്ങളും ചേർന്നത് ഒരുമയും ഐക്യവും തെളിയിക്കുന്ന നിമിഷമായി മാറി. മത്സരശേഷം സംസാരിച്ച എംബാപ്പെ, ഈ ആഘോഷത്തിന് പിന്നിലെ വികാരം വെളിപ്പെടുത്തി. “ലോകകപ്പിനേക്കാളും, വ്യക്തിഗത നേട്ടങ്ങളേക്കാളും വലിയ കാര്യങ്ങളുണ്ട്, കഠിനസമയങ്ങളിൽ കോച്ചിനൊപ്പമുണ്ടാകുന്നത് ഞങ്ങളുടെ കടമയാണെന്നും അദ്ദേഹം വ്യക്തമാക്കി. “ഈ ടീമിന്റെ സ്വഭാവം ഒന്നിച്ചുനിൽക്കുന്നതാണ്. എന്ത് സംഭവിച്ചാലും ഞങ്ങൾ കോച്ചിനൊപ്പമാണ്. അദ്ദേഹം ഒറ്റപ്പെട്ടിട്ടില്ലെന്ന് അറിയിക്കാനായിരുന്നു ഞങ്ങളുടെ ശ്രമം,” എന്നും എംബാപ്പെ കൂട്ടിച്ചേർത്തു.
ഫ്രാൻസ് പ്രതിരോധ താരം മാലോ ഗുസ്തോയും നായകന്റെ അഭിപ്രായത്തെ പിന്തുണച്ചു. “ഇത് വളരെ പ്രധാനപ്പെട്ട നിമിഷമായിരുന്നു. കോച്ചിനോട് പിന്തുണ അറിയിക്കാനായിരുന്നു എംബാപ്പെ അങ്ങനെ ചെയ്തത്. അവർക്കായി നാം തിരിച്ചുനൽകേണ്ട സമയം അതായിരുന്നു,” എന്നും ഗുസ്തോ പറഞ്ഞു. ഈ വികാരനിർഭര നിമിഷങ്ങൾക്കൊപ്പം, എംബാപ്പെയുടെ മികച്ച പ്രകടനവും ഫ്രാൻസിന്റെ വിജയത്തിൽ നിർണായകമായി. രണ്ട് ഗോളുകൾ നേടിയ അദ്ദേഹം ടീമിനെ ആത്മവിശ്വാസത്തോടെ അടുത്ത ഘട്ടത്തിലേക്ക് നയിച്ചു. പ്രീക്വാർട്ടറിൽ ഫ്രാൻസ് പരാഗ്വെയെ നേരിടും.
അതേസമയം, എംബാപ്പെയുടെ ഈ പ്രവർത്തി തനിക്കു ഏറെ സ്പർശിച്ചതായി ദിദിയർ ഡെഷാംപ്സ് വ്യക്തമാക്കി. “കിലിയന്റെ ആ പ്രവർത്തി എന്നെ ആഴത്തിൽ സ്പർശിച്ചു. ആദ്യ ദിവസം മുതൽ അദ്ദേഹം മാതൃകാപരമായ സമീപനമാണ് കാട്ടിയത്. ഞാൻ ഇല്ലാതിരുന്നപ്പോൾ ടീമിന്റെ ഐക്യം മികച്ച രീതിയിൽ പ്രകടമായി,” എന്നും അദ്ദേഹം പറഞ്ഞു.
ടീം സ്പിരിറ്റ് മത്സരങ്ങൾ ജയിപ്പിക്കില്ലെങ്കിലും, അത് ഇല്ലെങ്കിൽ തോൽവി ഉറപ്പാണെന്നും ഡെഷാംപ്സ് അഭിപ്രായപ്പെട്ടു. ലോകകപ്പിൽ അടുത്ത ഘട്ടത്തിലേക്ക് കടന്നത് സ്വാഭാവികമായ നേട്ടമാണെങ്കിലും, അതിനെ വിലമതിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതോടെ, ഫിഫ ലോകകപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോക്കൗട്ട് വിജയങ്ങൾ നേടുന്ന പരിശീലകനെന്ന റെക്കോർഡും ഡെഷാംപ്സ് സ്വന്തമാക്കി. ഒമ്പത് നോക്കൗട്ട് വിജയങ്ങളോടെ അദ്ദേഹം ഈ നേട്ടത്തിൽ മുന്നിലെത്തി. ലോകകപ്പ് കിരീടം വീണ്ടും നേടുകയാണ് ടീമിന്റെ ലക്ഷ്യമെന്നും, “ഞങ്ങളും അവരും ഒരുമിച്ച് ഒരു ദൗത്യത്തിലാണ്,” എന്നും ഡെഷാംപ്സ് വ്യക്തമാക്കി.
Imposible odiarlo a Mbappe. Imposible eh. Realmente es un fenómeno. Juega como si estuviera flotando constantemente. Solo queda ver y disfrutar. pic.twitter.com/K0l3BIhtcI
— Piro (@piroabrazo) June 30, 2026
















































