എറ്റ: ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിൽ നാമകരണ ചടങ്ങിനിടെ ഒമ്പത് വയസുകാരനെ വെടിവെച്ചുകൊന്ന കേസില്‍ ബന്ധു അറസ്റ്റില്‍. ചടങ്ങിനിടെ ബന്ധുക്കളെല്ലാവരും ചേര്‍ന്ന് മദ്യപിക്കുകയായിരുന്നു. മദ്യത്തില്‍ ചേര്‍ക്കാനായി വെള്ളം എടുത്തുകൊണ്ടുവരാന്‍ പ്രതിയായ സുഖ്‌വീർ യാദവ് കുട്ടിയോട് പറഞ്ഞു. എന്നാല്‍ ഇത് നിരസിച്ചതിനാണ് കുട്ടിയെ വെടിവെച്ചു കൊന്നത്. സഹവാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ യാകുത്ഗഞ്ച് ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം.
ചടങ്ങിനായി ബന്ധുക്കളും ഗ്രാമവാസികളും ഒത്തുകൂടിയിരുന്നു.കുട്ടിയുടെ പിതാവും പ്രതിയും മദ്യപിക്കുന്ന സമയത്താണ് വെള്ളം എടുത്തുകൊണ്ടുവരാനായി പറഞ്ഞത്. എന്നാല്‍ കുട്ടി ഇത് വിസമ്മതിച്ചപ്പോൾ പ്രതി കുട്ടിയുടെ വയറ്റിൽ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ കുട്ടിയെ ആദ്യം കാസ്ഗഞ്ചിലെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി, പിന്നീട് ഗുരുതരാവസ്ഥയിലായതിനാൽ അലിഗഡിലേക്ക് മാറ്റി. ചികിത്സയ്ക്കിടെ ശനിയാഴ്ചയാണ് കുട്ടി മരിച്ചത്. കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതായി സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) ഗോവിന്ദ് ബല്ലഭ് ശർമ്മ പറഞ്ഞു.
സംഭവത്തിന് ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പിന്നീട് ഖിതൗലി കനാൽ പാലത്തിന് സമീപം വെച്ച് പിടിയിലായി. കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്ക് ഇയാളുടെ കൈവശം നിന്ന് പൊലീസ് പിടിച്ചെടുത്തു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് രാജേഷ് കുമാർ ഭാരതി പറഞ്ഞു.

















































