കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണമാകുന്നു. ജനറൽ ബോഡിയിലും പിന്നീട് മാധ്യമങ്ങൾക്കുമുന്നിലും രാജി പ്രഖ്യാപിച്ച പ്രസിഡന്റ് ശ്വേത മേനോൻ ഇപ്പോൾ സ്ഥാനത്ത് തുടരുമെന്ന നിലപാട് സ്വീകരിച്ചതോടെയാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമായത്. സംഘടനയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ രൂപീകരിച്ച അഡ്‌ഹോക് കമ്മിറ്റിയുടെ നിയമസാധുതയെയും ഇത് ചോദ്യചിഹ്നത്തിലാക്കുകയാണ്.
ജൂൺ 21-ന് കൊച്ചിയിൽ നടന്ന വാർഷിക ജനറൽ ബോഡിയിലാണ് ശ്വേത മേനോൻ തന്റെ നേതൃത്വത്തിലുള്ള ഭരണസമിതി രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. ജനറൽ സെക്രട്ടറിയുടെ വാർഷിക റിപ്പോർട്ടിലെ വരവുചെലവ് കണക്കുകളിൽ വ്യക്തതയില്ലെന്നും അത് അംഗീകരിക്കാനാകില്ലെന്നും ചില അംഗങ്ങൾ നിലപാടെടുത്തതോടെയാണ് ഭരണസമിതി രാജി പ്രഖ്യാപിച്ചത്. പ്രസിഡന്റ് സ്ഥാനത്തിരുന്ന് ബിജെപിക്ക് സ്ഥാനാർഥികളെ നൽകാൻ ശ്രമിച്ചുവെന്ന ബാബുരാജിന്റെ ആരോപണത്തെ തുടർന്ന് സംഘടനയിലെ അംഗത്വം പോലും രാജിവെക്കുകയാണെന്നും ശ്വേത അന്ന് പ്രഖ്യാപിച്ചിരുന്നു. തുടർന്ന് മാധ്യമങ്ങൾക്കുമുന്നിലും അവർ രാജി സ്ഥിരീകരിച്ചു.
ഇതിന് പിന്നാലെ ജനറൽ ബോഡി, രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ ഒരു താത്കാലിക സമിതിയെ സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കായി ചുമതലപ്പെടുത്തി. നാല് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തി പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അധികാരമേൽക്കുംവരെ അഡ്‌ഹോക് കമ്മിറ്റിക്കാണ് ചുമതല നൽകിയത്. എന്നാൽ അമ്മ ഓഫീസിൽ ചുമതലകൾ ഏറ്റെടുക്കാനെത്തിയപ്പോഴാണ് ശ്വേത ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങളിൽ പലരും ഔദ്യോഗികമായി രാജിക്കത്ത് സമർപ്പിച്ചിട്ടില്ലെന്ന് വ്യക്തമായത്.
ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയിൽ കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയും ജയൻ ചേർത്തല, ലക്ഷ്മിപ്രിയ എന്നിവർ വൈസ് പ്രസിഡന്റുമാരും അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറിയും ഉണ്ണി ശിവപാൽ ട്രഷററുമായിരുന്നു. കൈലാഷ്, സരയു, വിനു മോഹൻ, ടിനി ടോം, നീന കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, റോണി ഡേവിഡ് രാജ്, സിജോയ് വർഗീസ്, ജോയ് മാത്യു, അഞ്ജലി നായർ, ആശാ അരവിന്ദ് തുടങ്ങിയവർ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായിരുന്നു.
അൻസിബ ഹസൻ നേരത്തേ രാജിവെച്ചതോടെയാണ് സംഘടനയിലെ ഭിന്നതകൾ കൂടുതൽ പരസ്യമായത്. ഓഫീസ് ജീവനക്കാരിയുടെ പരാതിയെ തുടർന്ന് ട്രഷറർ ഉണ്ണി ശിവപാലിനെ ചുമതലയിൽനിന്ന് മാറ്റിനിർത്തുകയും ചെയ്തിരുന്നു. ഇതിനിടെ കൈലാഷ്, ജോയ് മാത്യു, ജയൻ ചേർത്തല എന്നിവരും രാജിക്കത്ത് നൽകി.
ഇതിനിടെയാണ് പ്രസിഡന്റ് സ്ഥാനം ഒഴിയില്ലെന്ന സൂചനയുമായി ശ്വേത മേനോൻ രംഗത്തെത്തിയത്. ‘അമ്മ പ്രസിഡന്റ്’ എന്ന നിലയിലാണ് അവർ വിശദീകരണക്കുറിപ്പ് പങ്കുവെച്ചത്. സംഘടനയുടെ ബൈലോയിൽ അഡ്‌ഹോക് കമ്മിറ്റി എന്ന സംവിധാനമില്ലെന്നും അവർ ചൂണ്ടിക്കാട്ടി. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മോഹൻലാലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി രാജിവെച്ചപ്പോഴും പുതിയ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ അതേ ഭരണസമിതിയാണ് തുടർന്നതെന്നും ശ്വേത ഓർമിപ്പിച്ചു.
തന്റെ നിരപരാധിത്വം തെളിയിക്കാതെ പിന്മാറില്ലെന്നാണ് ശ്വേതയുടെ നിലപാട്. ബൈലോയിൽ ഇല്ലാത്ത അഡ്‌ഹോക് കമ്മിറ്റി എങ്ങനെ രൂപീകരിച്ചുവെന്ന ചോദ്യവും അവർ ഉയർത്തുന്നു. ഒരു ഭരണസമിതി രാജിവെച്ചാൽ തിരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റി അധികാരമേൽക്കുന്നതുവരെ തിരഞ്ഞെടുക്കപ്പെട്ട പഴയ ഭരണസമിതി തന്നെയാണ് തുടരേണ്ടതെന്നാണ് ബൈലോയിലെ വ്യവസ്ഥയെന്നും, മോഹൻലാലിന്റെ ഭരണസമിതിയുടെ കാര്യത്തിലും അതുതന്നെയായിരുന്നു സംഭവിച്ചതെന്നും ശ്വേത വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പൂർത്തിയാക്കി പുതിയ കമ്മിറ്റി ചുമതലയേൽക്കുന്നതുവരെ നിയമപരമായി തുടരേണ്ടത് നിലവിലെ ഭരണസമിതിയാണെന്നും, അഡ്‌ഹോക് കമ്മിറ്റി എന്ന പേരിൽ പ്രവർത്തിക്കുന്നവർക്ക് നിയമസാധുതയില്ലെന്നും അവർ ആരോപിച്ചു. അംഗങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും ശ്വേത കുറ്റപ്പെടുത്തി.
രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള അഡ്‌ഹോക് കമ്മിറ്റിയിൽ മുൻമന്ത്രി കെ.ബി. ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ, സാദിഖ്, റോണി ഡേവിഡ്, കൃഷ്ണപ്രഭ, ഷാജോൺ, ദേവി ചന്ദന എന്നിവർ അംഗങ്ങളാണ്. ആശാ അരവിന്ദിനെ ആദ്യം കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് അവർ പിന്മാറി. റോണി ഡേവിഡ് രാജ് രാജിവെച്ച ഭരണസമിതിയിലും അംഗമായിരുന്നു.
അമ്മ ഓഫീസിൽ ചുമതല ഏറ്റെടുക്കാൻ എത്തിയപ്പോൾ മുൻ ഭരണസമിതിയിൽനിന്ന് ആവശ്യമായ രേഖകൾ ലഭിച്ചില്ലെന്ന് രമേഷ് പിഷാരടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ശ്വേത ഉൾപ്പെടെയുള്ളവരുടെ രാജിക്കത്തുകൾ ലഭിച്ചിട്ടില്ലെന്നും മുൻ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. മല്ലിക സുകുമാരനും ലക്ഷ്മിപ്രിയയും മാത്രമാണ് ഔദ്യോഗികമായി രാജിക്കത്ത് നൽകിയതെന്നും പിഷാരടി വ്യക്തമാക്കി.
ശ്വേത രാജിക്കത്ത് സമർപ്പിക്കാത്തത് അവരുടെ ഉത്തരവാദിത്വക്കുറവാണെന്നാണ് കെ.ബി. ഗണേഷ് കുമാറിന്റെ പ്രതികരണം. ജനറൽ ബോഡിയിലും മാധ്യമങ്ങൾക്കുമുന്നിലും രാജി പ്രഖ്യാപിച്ച സാഹചര്യത്തിൽ അത് ഔദ്യോഗികമായി സമർപ്പിക്കേണ്ടത് ശ്വേതയുടെ കടമയാണെന്നും, സംഘടനയിൽ അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം ജനറൽ ബോഡിക്കാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നാടകീയമായി രാജി പ്രഖ്യാപിച്ച ശ്വേത മേനോൻ ഇപ്പോൾ സ്ഥാനത്ത് തുടരാനുള്ള നീക്കം നടത്തുന്നതിനെതിരെ വിമർശനവും ശക്തമാകുകയാണ്. തന്നെ പിന്തുണച്ച് രംഗത്തെത്തിയ മല്ലിക സുകുമാരനും ലക്ഷ്മിപ്രിയയും രാജിക്കത്ത് നൽകിയ സാഹചര്യത്തിൽ ശ്വേതയുടെ നിലപാട് കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നതായി സംഘടനയ്ക്കുള്ളിൽ തന്നെ അഭിപ്രായമുണ്ട്. സ്ഥാനത്ത് കടിച്ചുതൂങ്ങിയിരിക്കാനാണ് ഉദ്ദേശ്യമെങ്കിൽ വനിതാ അംഗങ്ങൾ അമ്മ ഓഫീസിന് മുന്നിൽ സത്യാഗ്രഹം ഇരിക്കുമെന്നാണ് നടി ഉഷ ഹസീനയുടെ മുന്നറിയിപ്പ് അതേസമയം, അഡ്‌ഹോക് കമ്മിറ്റി രൂപീകരണത്തിനെതിരെ ശ്വേത മേനോൻ കോടതിയെ സമീപിച്ചേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

















































