അടിമാലി: കഴിഞ്ഞ ദിവസം അമ്പതാം മൈലിൽ ആൾത്താമസമില്ലാത്ത വീടിന്റെ ശുചിമുറിയിൽ അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാങ്കുളം പഞ്ചായത്ത് നാലാം വാർഡ് അംഗം ധന്യ ഗണേശൻ ആശുപത്രി വിട്ടു. മൂന്നാർ പോലീസ് മൊഴി രേഖപ്പെടുത്തിയ ശേഷം ഇവരെ ദേവികുളം ജുഡീഷ്യൽ മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കി. തുടർന്ന് ധന്യയെ ദേവികുളത്തെ റെസ്ക്യു ഹോമിലേക്ക് മാറ്റി. എന്നാൽ ധന്യയുടെ തിരോധാനത്തിൽ അടിമുടി ദുരൂഹത തുടരുകയാണ്.
അവശ നിലയിലായിരുന്ന താൻ സ്വയം ആ വീട്ടിൽ വന്നു കിടക്കുകയായിരുന്നു എന്നാണ് ധന്യ പോലീസിനു നൽകിയ മൊഴിയിൽ പറയുന്നത്. കുടുംബക്കാർ തന്നെ ദോഹോപദ്രവം ഏൽപ്പിക്കുന്നത് പതിവായതോടെ വീടു വിട്ടിറങ്ങി. തുടർന്ന് സഹോദരിയുടെ വീട്ടിൽ എത്തി. 3 ദിവസം അവരുടെയടുത്തു നിന്ന് ഭക്ഷണം കഴിച്ച ശേഷം പകൽ സമീപത്തുള്ള വനത്തിലേക്ക് പോകും. അവിടെ നിന്ന് രാത്രിയാകുമ്പോൾ തിരികെ എത്തി വീടിനു സമീപത്തുള്ള ഷെഡിൽ കിടക്കും.
അതിനു ശേഷം 2 ദിവസം വനത്തിൽതന്നെ താമസിച്ചു. തുടർന്ന് തിങ്കളാഴ്ച രാവിലെ ആൾത്താമസമില്ലാത്ത അമ്പതാം മൈലിലെ വീട്ടിൽ എത്തിയത്. ഇവിടെ എത്തിയതിനു പിന്നാലെ കുഴഞ്ഞു വീണ് അബോധാവസ്ഥയിലായി. പിന്നീട് സമീപത്തുണ്ടായിരുന്നവർ പറഞ്ഞപ്പോൾ ആണ് അടിമാലി താലൂക്ക് ആശുപത്രിയിലാണ് കിടക്കുന്നതെന്ന് അറിഞ്ഞതെന്നാണ് ഇവർ പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിരിക്കുന്നതെന്ന് എസ്എച്ച്ഒ ജെ.ബിനോദ് കുമാർ പറഞ്ഞു.
എന്നാൽ ധന്യയെ കണ്ടെത്തിയ വീട്ടിൽ ഞായറാഴ്ച പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും ചേർന്ന് പരിശോധന നടത്തിയെങ്കിലും ആ സമയം ധന്യയെ കണ്ടിരുന്നില്ല. പിന്നീടാണ് ഈ വീട്ടിൽ അവശനിലയിൽ ഇവരെ കണ്ടെത്തിയത്. വർഷങ്ങൾക്കു മുൻപ് കുത്തേറ്റുമരിച്ച ലക്ഷ്മണൻ എന്നയാളുടെ വീടായിരുന്നു ഇത്. ധന്യയെ കണ്ടെത്തുമ്പോൾ നാക്കിനടിയിൽ ടിഷ്യൂ പേപ്പർ ചുരുട്ടിക്കൂട്ടി വച്ച നിലയിലായിരുന്നു ധന്യ കിടന്നിരുന്നത്. എന്നാൽ തനിക്ക് ദാഹിച്ചപ്പോൾ വെള്ളം നനച്ച് ടിഷ്യൂ പേപ്പർ നാവിനടിയിൽ വയ്ക്കുകയായിരുന്നു എന്നാണ് ധന്യ പോലീസിനു നൽകിയ മൊഴിയിൽ പറയുന്നത്.
അതേസമയം നേരത്തെ, സഹോദരിയുടെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയപ്പോൾ പോലീസിനെ വീട്ടുകാർ തടയുകയും ചെയ്തിരുന്നു. ഇതും ദുരൂഹത കൂട്ടുന്നു. അതുപോലെ ഇപ്പോൾ താമസിക്കുന്ന വീട്ടിലേക്ക് പോകില്ലെന്നും ഭർത്താവിനൊപ്പം താമസിക്കാൻ ഇവർ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ 22 മുതലാണു ധന്യയെ കാണാതായത്.














































