വാഷിങ്ടൺ: യുദ്ധം തുടങ്ങിയതോടെ ഇറാനിലെ ആഭ്യന്തര സാഹചര്യങ്ങൾ മോശമായിക്കൊണ്ടിരിക്കുകയാണെന്നും ഇറാൻ വലിയ തകർച്ചയെ നേരിടുകയാണെന്നുമുള്ള പ്രസ്താവനയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രസ്താവന.
നിലവിൽ ഇറാൻ ഭരണകൂടം കടുത്ത നേതൃത്വ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ടിരിക്കുന്ന ഹോർമുസ് കടലിടുക്ക് എത്രയും വേഗം തുറന്നുനൽകണമെന്ന് ഇറാൻ അമേരിക്കയോട് ആവശ്യപ്പെട്ടു- ട്രംപ് പറഞ്ഞു.
അതേസമയം ഇറാനെതിരെ അമേരിക്ക- ഇസ്രയേൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ആഗോള വ്യാപാരത്തിന്റെ കേന്ദ്രമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഏകദേശം രണ്ടായിരത്തോളം കപ്പലുകളാണ് നിലവിൽ ഹോർമുസിൽ കുടുങ്ങിക്കിടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
അതുപോലെ ഇറാന്റെ തുറമുഖങ്ങൾക്കെതിരെയുള്ള അമേരിക്കയുടെ ഉപരോധം പിൻവലിക്കണമെന്നും അതിനുപകരമായി ഹോർമുസ് കടലിടുക്ക് തുറന്നുനൽകാമെന്ന ഒരു താൽക്കാലിക കരാറിന് തയ്യാറാണെന്ന് ഇറാൻ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഉപരോധം അവസാനിപ്പിക്കുന്നത് സംബന്ധിച്ചോ മേഖലയിലെ വലിയ സംഘർഷങ്ങൾ പരിഹരിക്കുന്നത് സംബന്ധിച്ചോ ഇരുരാജ്യങ്ങളും ഇതുവരെ ധാരണയിൽ എത്തിയിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.














































