പതിവിൽ നിന്ന് വിപരീതമായൊന്നും രാജസ്ഥാന്റെ ഓപ്പണിങ്ങിൽ ഇന്നലെയും സംഭവിച്ചില്ല. പഞ്ചാബിന്റെ ബോളർമാരെ അറഞ്ചംപുറഞ്ചം തല്ലിയൊരുക്കി. 16 പന്തിൽ അഞ്ച് സിക്‌സറും മൂന്ന് ഫോറുകളും അടക്കം 43 റൺസ് നേടി മടങ്ങിയെങ്കിലും സീസണിലെ ഓറഞ്ച് ക്യാപ് താരം കൈക്കലാക്കിയായിരുന്നു ആ 15 കാരന്റെ മടക്കം. ഇതിനിടെ ഓരോ ബോളും വായുവിൽക്കൂടി സ്റ്റേഡിയത്തിലേക്ക് മൂളിപ്പറന്നു പായിക്കുമ്പോൾ ബോക്സിൽ നിന്നു ചോദിച്ചതിങ്ങനെ…ഇനി ആരേക്കൊണ്ടിവനെ പിടിച്ചു കെട്ടാനാകും?…
ശരിയാണ്… ആർക്കാണ് ഈ 15 കാരനെ പിടിച്ചുകെട്ടാനാവുക. അവനെതിരെ ബോളെടുക്കുന്ന ഓരോ ബോളർമാരുടെയും അവസ്ഥ എത്ര പരിതാപകരമായിരിക്കും. ഇതുവരെ ഒമ്പത് മത്സരങ്ങളിൽ നിന്ന് 44 .44 ശരാശരിയിലും 238.09 സ്ട്രൈക്ക് റേറ്റിലും 400 റൺസാണ് താരം നേടിയത്. അതിൽ 37 സിക്സറുകളും 34 ഫോറുകളുമുൾപ്പെടുന്നു. കൂടാതെ ഒരു സെഞ്ച്വറിയും രണ്ട് അർധ സെഞ്ച്വറിയും നേടി. 167 പന്തിൽ 400 കടന്ന് ഏറ്റവും വേഗതയിൽ ഈ നേട്ടത്തിലെത്തുന്ന താരമായി വൈഭവ് സൂര്യവംശി. 380 റൺസ് നേടിയിരുന്ന അഭിഷേക് ശർമയാണ് രണ്ടാം സ്ഥാനത്ത്. കെ എൽ രാഹുൽ (358 ), വിരാട് കോഹ്‌ലി( 351 ), ഹെൻഡ്രിച്ച് ക്ലാസൻ(349 ) എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളിൽ.
അതേസമയം പഞ്ചാബ് ഉയർത്തിയ 223 റൺസ് വിജയലക്ഷ്യം നാലു പന്തുകൾ ശേഷിക്കേ മറികടന്ന് ആറു വിക്കറ്റ് ജയം രാജസ്ഥാൻ സ്വന്തമാക്കി.
യശസ്വി ജയ്‌സ്വാൾ, ഡോണോവൻ ഫെരെയ്‌ര, വൈഭവ് സൂര്യവംശി, ശുഭം ദുബെ എന്നിവരുടെ തകർപ്പൻ ഇന്നിങ്‌സുകളാണ് രാജസ്ഥാന് ആരുംകൊതിക്കുന്ന ജയം സമ്മാനിച്ചത്. ഇതോടെ പഞ്ചാബ് ഈ സീസണിലെ ആദ്യ പരാജയം അറിഞ്ഞു.














































